തിരുവനന്തപുരം: കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാന നഗരി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
കഴിഞ്ഞദിവസം അന്തരിച്ച സതീഷ് ബാബുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ വഞ്ചിയൂരിലെ വീട്ടിൽ എത്തിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. തൈക്കാട് ഭാരത് ഭവനിലും പൊതുദർശനമൊരുക്കിയിരുന്നു. സ്പീക്കർ എ.എൻ.ഷംസീർ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എം.വിൻസെന്റ്, ഐ.ബി.സതീഷ്, ജോൺ ബ്രിട്ടാസ് എം.പി, യുഡിഎഫ് കൺവീനർ എംഎം ഹസൻ ,രാഷ്ട്രീയ നേതാക്കളായ പാലോട് രവി, സി.പി.ജോൺ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, ഡോ.കെ. ഓമനക്കുട്ടി, പ്രഫ.വി.മധുസൂദനൻനായർ, ഡോ.ജോർജ് ഓണക്കൂർ, മുരുകൻ കാട്ടാക്കട, എം.രാജീവ്കുമാർ, വിനോദ് വൈശാഖി, ബാബു കുഴിമറ്റം, സി.അനൂപ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരത്തോടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ ഗിരിജയും മകൾ വർഷയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
രാത്രിയോടെ തൃശൂർ പാലയ്ക്കൽ ചൊവ്വൂർ ഹരിശ്രീ നഗറിലെ ഇയ്യക്കാട്ടില്ലം വീട്ടിൽ എത്തിച്ചു. രണ്ട് മണിക്ക് പൂങ്കുന്നം എംഎൽഎ റോഡിലെ ശാന്തിഘട്ടിൽ സംസ്കാരം നടക്കും.
സതീഷ് ബാബു പയ്യന്നൂർ മരിച്ചത് ഹൃദയാഘാതം മൂലം
തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ(59) മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ഡോക്ടർമാർ റിപ്പോർട്ട് പോലീസിനു കൈമാറി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സതീഷ് ബാബു പയ്യന്നൂരിനെ വഞ്ചിയൂരിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു ഫ്ളാറ്റിൽ തനിച്ചായിരുന്നു.
ബന്ധുക്കൾ വിളിച്ചപ്പോൾ ഫോണ് എടുക്കാത്തതിനാൽ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴായിരുന്നു സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാനം വിടചൊല്ലി
11:12 PM Nov 25, 2022 | Deepika.com