തിരുവനന്തപുരം: മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ(59) അന്തരിച്ചു.
തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. ഇന്നലെ ഫ്ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു ഫ്ളാറ്റിൽ തനിച്ചായിരുന്നു.
ഇന്നലെ രാവിലെ മുതൽ വിളിച്ചപ്പോൾ ഫോണ് എടുക്കാത്തതിനാൽ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സതീഷ് ബാബു പയ്യന്നൂർ 2012ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ് ബാബു ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെംബർ സെക്രട്ടറിയായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു.
സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവർ അനുശോചിച്ചു.
സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
01:44 AM Nov 25, 2022 | Deepika.com