കൊച്ചി: റോഡിലെ കുരുതിക്കളങ്ങളില് ഇനി ഒരാള്‍ക്കും ജീവന് നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി .
സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും കോടതി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. ഇതിനായി സര്‍ക്കുലറുകളും ഉത്തരവുകളും കമ്മീഷണര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന കേസിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഇന്നലെ കോടതിയിൽ ഹാജരായി.
നിയമലംഘനങ്ങള്‍ ധാരാളം പിടികൂടുന്നുണ്ടെങ്കിലും സാഹചര്യം മാറുന്നില്ലെന്നും, പിടികൂടിയാലും നിസാര നടപടികളേ ഉണ്ടാകൂവെന്നതിനാലാണ് ഇതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ട്രാഫിക് നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നു ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തിയാലേ അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് തടയാനാവൂ എന്നു കോടതി പറഞ്ഞു.
നിയമലംഘനങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കു പരാതി നല്കാന് സംസ്ഥാനതലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതു പരിഗണിക്കാമെന്നു കമ്മീഷണര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ നേരിടാന്‍ ഡിവിഷന് ബെഞ്ച് നേരത്തേ ഉത്തരവു നല്കിയിട്ടുള്ളതിനാല് അക്കാര്യംകൂടി മനസില്‍ വച്ച് സമഗ്രമായ നടപടിയാണു വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
1.67 കോടി വാഹനങ്ങള്‍ നിരത്തിലുള്ളപ്പോള്‍ ഇവയെ നിയന്ത്രിക്കാന്‍ 368 മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍മാര്‍ മാത്രമാണ് നിലവില്‍ ഉള്ളതെന്നും ഇവര്‍ക്ക് ഓഫീസിലെ ക്ലെരിക്കല്‍ ജോലികള്‍കൂടി ചെയ്യേണ്ടിവരുന്നുണ്ടെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ കൂടിയായ ശ്രീജിത്ത് വിശദീകരിച്ചു. വകുപ്പിന്റെ ബോധവത്കരണ നടപടികളിലൂടെ അപകടമരണങ്ങളില്‍ 13.7 ശതമാനം കുറവുണ്ടായി.
20 ശതമാനം കുറവു വരുത്താനാണ് ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ സേഫ് കാമ്പസ് പദ്ധതി നടപ്പാക്കുന്നുണ്ട്. പാഠ്യപദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
റോഡപകടങ്ങളില്‍ 80 ശതമാനവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണുണ്ടാകുന്നത് . വെള്ളിയാഴ്ച മാത്രം 96 ഡ്രൈവര്‍മാര്‍ക്കെതിരേ വേഗ നിയന്ത്രണം പാലിക്കാത്തതിന് നടപടി സ്വീകരിച്ചു. 200 കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരേ നടപടിയെടുത്തു.
അപകടത്തില്‍പ്പെട്ട ബസിനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബസ് അമിതവേഗത്തിലാണെന്നു രണ്ടു തവണ ബസുടമയ്ക്ക് ഡിജിറ്റല്‍ സംവിധാനത്തിലൂടെ സന്ദേശം നല്‍കിയിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശിപാര്‍ശകള്‍ നിര്‍ദേശിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി 28 ലേക്കു മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങളിൽ ഹൈക്കോടതി; ജാഗ്രത പോരാ, നടപടി വേണം
01:08 AM Oct 08, 2022 | Deepika.com