തിരുവനന്തപുരം: തീരദേശവാസികളുടെ അതിജീവന സമരം 80 ദിനം പിന്നിട്ടു. 80-ാം ദിവസമായ ഇന്നലെ വനിതകളുടെ നേതൃത്വത്തിൽ സമരപ്പന്തലിൽ ഉപവാസസമരം നടന്നു. തങ്ങൾ മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങളിൽ ന്യായമായ പരിഹാരം കാണുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നു സമരസമിതി വ്യക്തമാക്കി.
അദാനി തുറമുഖനിർമാണം ആരംഭിച്ചതോടെ തീരശോഷണം വൻതോതിൽ ഉണ്ടാകുന്നുവെന്നും ഈ സാഹചര്യത്തിൽ തുറമുഖനിർമാണം നിർത്തിവച്ച് വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യത്തിൽ, തുറമുഖനിർമാണം നിർത്തിവയ്ക്കാൻ സാധ്യമല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
ഇന്നലെ തീരശോഷണം സംബന്ധിച്ച് പഠിക്കാനായി വിദഗ്ധ സമിതിയെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും തീരദേശത്തുനിന്നുള്ളവരുടെ പ്രതിനിധിയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനിടെ, സമരപ്പന്തൽ പൊളിക്കണമെന്ന നിർദേശം ഇന്നലെ ഹൈക്കോടതിയിൽനിന്നും വന്നിരുന്നു. എന്നാൽ, തങ്ങളുടെ സമരം നടക്കുന്നത് റോഡിൽ അല്ലാത്തതിനാൽ സമരപ്പന്തൽ പൊളിക്കേണ്ട കാര്യമില്ലെന്നു സമരസമിതി കണ്‍വീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
80 ദിവസം പിന്നിട്ടു; വിഴിഞ്ഞം അതിജീവന സമരം തുടരുമെന്ന് സമരസമിതി
01:08 AM Oct 08, 2022 | Deepika.com