കോലഞ്ചേരി: വടക്കഞ്ചേരി ബസപകടത്തിൽ മരണമടഞ്ഞ വെട്ടിക്കൽ ബസേലിയോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി എറണാകുളം തിരുവാണിയൂർ ചെമ്മനാട് വെമ്പിള്ളി മറ്റത്തിൽ വീട്ടിൽ എൽന ജോസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ചെമ്മനാട് ഗ്രാമം ഒന്നടങ്കം എൽനയെ അന്ത്യയാത്രയാക്കാൻ എത്തിയിരുന്നു. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.
എൽന പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരും വിദ്യാർഥകളും ബന്ധുമിത്രാദികളും നാട്ടുകാരുമടക്കം നാനാതുറകളിൽനിന്നെത്തിയ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കരഞ്ഞുതളർന്ന പിതാവ് ജോസ്, മാതാവ് ഷൈനു, ചേച്ചി ഏയ്ഞ്ചല, കുഞ്ഞനുജൻ എൽദോസ് എന്നിവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവർ വിഷമിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെ ശുശ്രൂഷകൾ അവസാനിച്ചതോടെ മൃതദേഹം പള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. യൂഹാനോൻ മാർ പോളികാർപ്പസ്, തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഫാ. വർഗീസ് വർഗീസ് മീനടം, ഫാ. ബിജു ഏലിയാസ്, മേരിദാസ് സ്റ്റീഫൻ, ഫാ. തോമസ് കെ. ഏലിയാസ്, ഫാ. ബിജു ഏലിയാസ്, ഫാ. കുര്യാക്കോസ് ജോർജ്, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോൺ മൂലമറ്റം എന്നിവരുടെ കാർമികത്വത്തിലാണ് സംസ്കാര ശുശ്രൂഷ നടന്നത്.
എൽന ജോസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
12:44 AM Oct 08, 2022 | Deepika.com