പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. അപകടമുണ്ടാക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോടു പറഞ്ഞു.
അപകടത്തിനു തൊട്ടുമുന്പ് ബസ് അമിതവേഗത്തിലാണു പോകുന്നത് എന്ന മുന്നറിയിപ്പോടെ ബസുടമയുടെ മൊബൈൽ ഫോണിലേക്കു രണ്ടുതവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുന്പോൾ ബസ് 97.2 കിലോമീറ്റർ വേഗത്തിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ പരമാവധി വേഗമായി 80 കിലോമീറ്ററായാണു ക്രമീകരിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ടെന്നു കണ്ടെത്തിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
അപകടത്തിൽ മരിച്ചവർ
മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളായ ചെമ്മനാട് വെന്പളി മറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15), മുളന്തുരുത്തി പങ്ങാരപ്പിള്ളി പോട്ടയിൽ തോമസിന്റെ മകൻ ക്രിസ് വിന്റർ ബോണ് തോമസ് (15), പിറവം ആരക്കുന്നം ചിറ്റേത്ത് സി.എം. സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), മുളന്തുരുത്തി വലിയകുളം അഞ്ജനത്തിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്(17), മുളന്തുരുത്തി പങ്ങാരപ്പിള്ളി രാജേഷ് പി. നായരുടെ മകൾ ദിയ രാജേഷ് (15), സ്കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടതറയിൽ വി.കെ. വിഷ്ണു (33), കെഎസ്ആർടിസി യാത്രക്കാരായ പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ കോയന്പത്തൂർ അമൃത കോളജിലെ മൂന്നാം സെമസ്റ്റർ പിഎച്ച്ഡി വിദ്യാർഥിയായ ദീപു ഭാനു (27), ബാസ്കറ്റ് ബോൾ താരം തൃശൂർ നടത്തറ രവിയുടെ മകൻ രോഹിത്ത് രാജ് (24) , വെളിയം വൈദ്യൻകുന്ന് ഓമനക്കുട്ടൻ-ദേവി ദമ്പതികളുടെ മകൻ അനൂപ് (22).
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡൽഹി: വടക്കഞ്ചേരി ബസപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അടിയന്തരസഹായം പ്രഖ്യാപിച്ചു.
അപകടത്തിലേക്കു പാഞ്ഞത് 97.2 കിലോമീറ്ററിൽ
02:11 AM Oct 07, 2022 | Deepika.com