തൃശൂർ: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിലേക്കു പാഞ്ഞുകയറിയതെങ്ങനെയെന്ന ആശയക്കുഴപ്പം ബാക്കി. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നു പറയുന്നുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണു കെഎസ്ആർടിസി ബസിന്റെപിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും പറയുന്നു.
അതേസമയം, മുന്നിൽ പോവുകയായിരുന്ന് കെഎസ്ആർടിസി ബസിന് ഒരാൾ കൈകാണിച്ചെന്നും ഇതേത്തുടർന്ന് ബസ് പെട്ടെന്ന് ബ്രേക്കിട്ടു നിർത്തിയപ്പോൾ പിന്നാലെ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വെട്ടിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിയാതെ ബസിനു പിന്നിലേക്കു പാഞ്ഞുകയറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നും പറയുന്നുണ്ട്. മോട്ടോർവാഹന വകുപ്പ് അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.ടൂറിസ്റ്റ് ബസ് അമിതവേഗത്തിൽത്തന്നെയാണ് അപകടസ്ഥലത്തിനുമുന്പും വന്നിരുന്നതെന്ന് പലരും പറയുന്നു.
ബസ് വെട്ടിപ്പൊളിച്ചു
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണു പല വിദ്യാർഥികളെയും പുറത്തെടുത്തത്. ബസ് തലകീഴായി മറിഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ക്രെയിനും മറ്റും കിട്ടാൻ വൈകിയതും രക്ഷാപ്രവർത്തനത്തിനു തടസമായി. നാട്ടുകാർതന്നെയാണ് അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്.
അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നതും രക്തം തളംകെട്ടി നിൽക്കുന്നതും കണ്ട് പലരും ആദ്യം പകച്ചെങ്കിലും ഉടൻ രക്ഷാപ്രവർത്തനത്തിറങ്ങി. ആലത്തൂരിൽനിന്ന് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പല കുട്ടികളെയും പുറത്തെടുത്തത്. ബസിലെ സീറ്റുകൾ റോഡിലേക്കു തെറിച്ചുവീണിരുന്നു.
രക്ഷാവാഹനമായതു കള്ളുവണ്ടി
തൃശൂർ: അപകടത്തിൽ പെട്ടവരെ ആശുപത്രികളിലേക്കു കൊണ്ടുപാകാൻ രക്ഷാവാഹനമായത് അതുവഴി വന്ന കള്ളുവണ്ടി. പലരും അപകടം കണ്ട് വണ്ടി നിർത്താതെ പോയതായി രക്ഷാപ്രവർത്തകർ പരാതിപ്പെട്ടു. ചിറ്റൂരിൽനിന്നുള്ള കള്ളുവണ്ടിക്കാരാണ് നിർത്തിയതും അപകടത്തിൽപ്പെട്ടവരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചതും. അപ്പോഴേക്കും ആംബുലൻസുകളും മറ്റുമെത്തി.
യാത്രയുടെ വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്നു മന്ത്രി
തൃശൂർ: വിനോദയാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബസ് അമിതവേഗത്തിലാണെന്നു സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തി. അപകടസമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ തീവ്രതകൂടാൻ കാരണമായതായും പറയുന്നു.
ഡ്രൈവർമാരുടെ ഡ്രൈവിംഗ് പശ്ചാത്തലം, എക്സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം. അപകടത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ താമസം നേരിട്ടെന്നും മന്ത്രി പറഞ്ഞു.
അപകടമുണ്ടായതിനു പിന്നാലെ വന്ന വാഹനങ്ങൾ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങൾ കൈമാറാനോ ശ്രമിച്ചില്ലെന്നും അല്പം വൈകിയാണ് ആശുപത്രിയിൽ ഇവരെയെത്തിക്കാനായതെന്നും മന്ത്രി പറഞ്ഞു. അപകടവിവരം അറിഞ്ഞപ്പോൾതന്നെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം ഉടനെ പാലക്കാട്ടേക്കു തിരിച്ചതായും മന്ത്രി ആന്റണി രാജു അറിയിച്ചു.
അപകടത്തിൽപ്പെട്ട ബസ് കരിന്പട്ടികയിലുള്ളത്
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോർ വാഹനവകുപ്പിന്റെ കരിന്പട്ടികയിൽ ഉൾപ്പെട്ടതാണെന്നു വിവരം. അഞ്ചു കേസുകൾ ബസിനെതിരേ നിലവിലുണ്ടെന്നാണു റിപ്പോർട്ട്. എതിരേ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുൾപ്പെടെയാണു ബസിനെതിരേ കേസുള്ളത്.
കഴിഞ്ഞ മേയിൽ ചാർജ് ചെയ്ത കേസുകളിൽ ഫൈൻ പോലും അടയ്ക്കാത്ത സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പ് ബസിനെ കരിന്പട്ടികയിൽപ്പെടുത്തിയത്. കോട്ടയം പാന്പാടി പങ്ങട സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ. രണ്ടു ഡ്രൈവർമാരാണ് ബസിലുണ്ടായിരുന്നത്.
അപകടം എങ്ങനെ?...
02:11 AM Oct 07, 2022 | Deepika.com