കൊച്ചി: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചുമാണ് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്.
മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന് ബെഞ്ച് ഇന്നലെ രാവിലെതന്നെ വിഷയത്തില്‍ ഇടപെട്ടു. നിരോധിച്ചിട്ടുള്ള ഫ്ളാഷ് ലൈറ്റും ഹൈപവര്‍ ഓഡിയോ സംവിധാനവുമുള്ള ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു.
അപകടത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു. കൊല്ലം പെരുമണ്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പൂത്തിരി കത്തിക്കുന്നതിനിടെ ടൂറിസ്റ്റ് ബസിനു തീപിടിച്ച സംഭവത്തില്‍ നേരത്തേ ഡിവിഷന് ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു.
ഈ കേസില്‍ നല്കിയ ഉത്തരവുകള്‍ അധികൃതര്‍ പാലിച്ചില്ലെന്നു വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ച് ഇന്നലെ റിപ്പോര്‍ട്ടുകള്‍ തേടിയത്. കണ്ണഞ്ചിക്കുന്ന ഫ്ളാഷ് ലൈറ്റുകളും ഹൈ പവര്‍ ഓഡിയോ സംവിധാനവും ഇത്തരം ബസുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് അയച്ച മെസേജ് പരിഗണിച്ചാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്നലെ ഈ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്. കേരളത്തെ കൊലക്കളമാക്കാന് അനുവദിക്കില്ലെന്നും ഇത്തരം അപകടങ്ങള്‍ മേലിലുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്നും സിംഗിൾ ബെഞ്ച് വാക്കാല്‍ നിർദേശിച്ചു.
ഡ്രൈവര്‍മാരുടെ കൂസലില്ലായ്മയാണ് പല അപകടങ്ങള്‍ക്കും കാരണം. ഇതുതന്നെയാണ് ഇന്നലത്തെ അപകടത്തിനും കാരണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ കക്ഷി ചേര്‍ത്തു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇന്നുച്ചയ്ക്കു നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ഹാജരാകാനും ഉത്തരവിട്ടു.
ഹൃദയഭേദകം
കൊച്ചി: വടക്കഞ്ചേരി അപകടം ഹൃദയഭേദകമായ സംഭവമാണെന്നും കുട്ടികളുമായി പോയ വാഹനത്തിന് കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നും ഹൈക്കോടതി. ഇവിടെ പലരും ആറുവരിപ്പാതയിൽപോലും വലതുവശത്തു കൂടിയേ വാഹനം ഓടിക്കൂ. അപകടങ്ങള്‍ അഞ്ചു മിനിട്ടു നേരത്തെ വാര്‍ത്ത മാത്രമാണ്. സുരക്ഷിതയാത്രയ്ക്കായി നിരവധി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്.
റോഡിലെ പരമാവധി വേഗത്തിന്റെ കാര്യത്തില്‍ പോലും ആശയക്കുഴപ്പമുണ്ട്. സീബ്രാലൈന്‍ റോഡില്‍ എന്തിനാണെന്നു പോലും അറിയാത്ത ഡ്രൈവര്‍മാരുണ്ട്. ലഹരി ഉപയോഗിച്ചു പൊതുവാഹനങ്ങള്‍ ഓടിക്കുന്നവരുണ്ട്. കര്‍ശന നടപടി എടുത്താല്‍ തീരാവുന്ന പ്രശ്നങ്ങളാണിതെല്ലാമെന്ന് കോടതി പറഞ്ഞു.
വടക്കഞ്ചേരി അപകടത്തെത്തുടര്‍ന്ന് ഇന്നലെ സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇതു വാക്കാല്‍ പറഞ്ഞത്.
ഹൈക്കോടതി സ്വമേധയാ കേസെടുത്തു
02:11 AM Oct 07, 2022 | Deepika.com