തിരുവനന്തപുരം: സ്കൂളുകളിൽനിന്ന് വിനോദയാത്ര പോകുന്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രാത്രി ഒൻപതു മുതൽ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന് നിർദേശിച്ചിരിക്കുന്നത്.
വിനോദസഞ്ചാര വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാവൂ എന്നു നേരത്തേതന്നെ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്.
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇതു സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.
സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ദീർഘദൂരയാത്ര കഴിഞ്ഞുവരുന്ന ഡ്രൈവർമാർ ഒരു കാരണവശാലും ഇടവേളയില്ലാതെ അടുത്ത യാത്രയ്ക്കു പുറപ്പെടരുത്. സ്പീഡ് ഗവർണറില്ലാത്ത ഒരു ബസും നിരത്തിലിറങ്ങാൻ അനുവദിക്കരുത്.
ഡ്രൈവർമാർ മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിശ്ചിത ചട്ടങ്ങൾ പാലിക്കാതെ ഓടുന്ന ബസുകൾ കണ്ടെത്തി ഷെഡിൽ കയറ്റേണ്ടത് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരാണ്. യാത്രക്കാരും ജാഗ്രത പാലിക്കണം.
സ്കൂളിൽനിന്ന് രാത്രി വിനോദയാത്ര ഒഴിവാക്കണം: മന്ത്രി വി. ശിവൻകുട്ടി
02:11 AM Oct 07, 2022 | Deepika.com