തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയിക്കു നൽകിയതു യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം.
യുജിസി വ്യവസ്ഥ അനുസരിച്ചു വൈസ് ചാൻസലറുടെ ചുമതല മറ്റ് സർവകലാശാലകളിലെ വിസിമാർക്കോ അതതു സർവകലാശാലയിലെ സീനിയർ പ്രഫസർമാർക്കോ ആണു നൽകേണ്ടതെന്നാണു വ്യവസ്ഥ ചെയ്യുന്നത്.
മറ്റു സർവകലാശാല വിസിമാർക്ക് അധിക ചുമതലയായി നൽകുന്ന കാര്യവും കൃഷി മന്ത്രി പി. പ്രസാദ് പരിഗണിച്ചു. വെറ്ററിനറി, ഫിഷറീസ് സർവകലാശാല വിസിമാർക്ക് അധിക ചുമതലയായി നൽകുന്ന കാര്യമാണു പരിഗണിച്ചത്. എന്നാൽ, രണ്ടു സർവകലാശാലകളും മറ്റു രണ്ടു മന്ത്രിമാരുടെ കീഴിലാണ്. സിപിഎം മന്ത്രിയായ വി.അബ്ദുറഹിമാന്റെ കീഴിലാണ് ഫിഷറീസ് സർവകലാശാല. സിപിഐയുടെ തന്നെ മന്ത്രിയായ ജെ.ചിഞ്ചുറാണിയുടെ കീഴിലാണ് വെറ്ററിനറി സർവകലാശാലയെങ്കിലും ഇതും ഒഴിവാക്കി.
സീനിയർ പ്രഫസർക്കു ചുമതല നൽകാൻ ശ്രമിച്ചപ്പോൾ ഭരണാനുകൂല സംഘടനകൾ പലതട്ടിലായി. ഇതോടെ ആ നീക്കവും ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് കൃഷി വകുപ്പു സെക്രട്ടറി, കാർഷികോത്പാദന കമ്മീഷണർ എന്നിവരെ പരിഗണിച്ചത്. ബി. അശോകിനെ സർവകലാശാല ചുമതല ഏൽപ്പിക്കാനും മന്ത്രി തയാറായില്ല. ഒടുവിൽ കാർഷികോൽപാദന കമ്മീഷണർ ഇഷിതാ റോയിക്കു ചുമതല കൈമാറാൻ ഗവർണറോടു ശിപാർശ ചെയ്യുകയായിരുന്നു.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് നിയമപരമായ തടസം നേരിടുന്നത്.
കാർഷിക സർവകലാശാല വിസിയുടെ ചുമതല: യുജിസി ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം
02:11 AM Oct 07, 2022 | Deepika.com