തിരുവനന്തപുരം: മയക്കുമരുന്ന് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡേറ്റാബാങ്കു തയാറാക്കാനും ആവർത്തിച്ച് കുറ്റകൃത്യം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കുന്നതിനുമുൾപ്പെടെയുള്ള തീരുമാനങ്ങളുമായി സർക്കാർ.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലഹരിക്കെതിരേ സംസ്ഥാനതല കാന്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതിനായി അന്വേഷണ രീതിയിലും കേസുകൾ ചാർജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുകയും ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരേ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും. കുറ്റകൃത്യം ആവർത്തിക്കില്ല എന്ന ബോണ്ട് വയ്പ്പിക്കും. ട്രെയിൻ മാർഗം മയക്കമരുന്നു കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കും. അതിർത്തികളിൽ പരിശോധന കർക്കശമാക്കും.
വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ ലഹരി വസ്തു ഇടപാടു കണ്ടാൽ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണമായും തടയും. പാർലമെന്റ് പാസാക്കിയ പിഐടിഎൻഡിപിഎസ് ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാകും. ഇതു പ്രകാരമുള്ള ശിപാർശ സമർപ്പിക്കാൻ പോലീസിനും എക്സൈസിനും നിർദേശം നൽകി.
മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഹിസ്റ്ററി ഷീറ്റ് തയാറാക്കി പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.
ലഹരികടത്തുകാരുടെ ഡേറ്റാ ബാങ്ക് തയാറാക്കും; കുറ്റം ആവർത്തിച്ചാൽ കരുതൽ തടങ്കൽ
12:50 AM Oct 07, 2022 | Deepika.com