കാലടി: 1476 കോടിയുടെ ലഹരി കടത്ത് കേസിൽ വിജിൻ വർഗീസുമായി ബന്ധപ്പെട്ട മറ്റു പ്രധാന കണ്ണികളിലേക്കും അന്വേഷണം നീളുന്നു.
വിജിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടവരും കച്ചവടം നടത്തിയവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കാലടിയിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോൾ കടയിൽ സാധനങ്ങൾ വാങ്ങിയവരുടെയും കൊടുത്തവരുടെയും വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്.
ഇവർക്ക് ആർക്കെങ്കിലും മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കാളിത്തമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ കാലടിയിലെ സ്ഥാപനത്തിൽ സ്ഥിരമായി വന്നിരുന്നവരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
വിജിൻ നിരപരാധി: അമ്മ
ലഹരി കടത്ത് കേസിൽ തന്റെ മകൻ വിജിൻ നിരപരാധിയാണന്നും മറ്റു പലരും ചേർന്ന് അവനെ ചതിച്ചതാണെന്നും അമ്മ ജോയ്സി. മകൻ യാതൊരു വിധ ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവനല്ലെന്നും അവർ വ്യക്തമാക്കി.
2008ൽ വായ്പ എടുത്ത് പണിതതാണ് നിലവിലുള്ള വീട്. അത് വളരെയധികം ബുദ്ധിമുട്ടിയാണ് അടച്ചുതീർത്തത്. വഴി വീതി കൂട്ടുന്നതിനും മറ്റുമായി വാങ്ങിയ സ്ഥലത്തിന്റെ പണം കൊടുത്തതും വളരെ വിഷമിച്ചാണ്. ഇന്നും വളരെ ബുദ്ധിമുട്ടിത്തന്നെയാണ് ജീവിക്കുന്നത്. കാലടിയിലെ കച്ചവടത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും വിജിൻ മയക്കുമരുന്ന് കേസിൽ ഒരു തരത്തിലും ഉൾപ്പെടില്ലെന്ന് ഉറപ്പാണന്നും ജോയ്സി പറഞ്ഞു.
വിജിനെ ആരെങ്കിലും കുടുക്കിയതായിരിക്കാമെന്നാണ് നാട്ടുകാരിൽ പലരും പറയുന്നതെന്നും അവര് പ്രതികരിച്ചു.
1476 കോടിയുടെ ലഹരികടത്ത്: വിജിന്റെ കടയുമായി ഇടപാടുള്ളവർ നിരീക്ഷണത്തിൽ
12:50 AM Oct 07, 2022 | Deepika.com