അങ്കമാലി: അങ്കമാലിയിലും കീഴ്മാട് കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. സംഭവത്തിൽ ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്സലായി വന്ന 200 ഗ്രാം എംഡിഎംഎ കൈപ്പറ്റി പോകുന്ന വഴിയാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടമശേരി കൊറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എംഡിഎംഎ കൂടി പിടികൂടിയത്. രണ്ടു സ്ഥലത്തേക്കും ലഹരി അയച്ചത് മുംബൈയിൽനിന്നാണ്.
ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ അയച്ചിട്ടുള്ളത്. അഫ്സലാണ് അജ്മലിനൊപ്പം മുംബൈയിൽ നിന്ന് സാബിൾ പരിശോധിച്ച് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവാണ് എംഡിഎംഎയുടെ പ്രാദേശിക വിൽപ്പനക്കാരൻ. ചെറിയ പായ്ക്കറ്റുകളാക്കിയാണ് വിൽപ്പന. രണ്ടു പേരും നിരവധി കേസുകളിലെ പ്രതിയാണ്.
മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലാപോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യക ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
കൊറിയർ വഴി രാസലഹരി കടത്ത്: രണ്ടുപേർ കൂടി പിടിയിൽ
12:50 AM Oct 07, 2022 | Deepika.com