ആലപ്പുഴ: പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം സബ്ജയിലിലേക്കു പോകുന്നതിനിടെ പോലീസുകാരന്റെ കൈത്തോക്ക് കവർന്ന മൂന്നംഗസംഘത്തെ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.
നഗരസഭ തിരുമല വാർഡിൽ പോഞ്ഞിക്കര സോഫിയാ ഭവനത്തിൽ യദുകൃഷ്ണൻ (20), വടുതല പൊഴിപ്പറമ്പിൽ ആന്റണി (21), ഇവരോടൊപ്പം ഉണ്ടായിരുന്ന പുന്നപ്ര സ്വദേശിനി സന്ധ്യ (35) എന്നിവരെയാണ് സൗത്ത് എസ്ഐ റെജി രാജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
സംഘത്തിൽനിന്ന് തോക്കും കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ആലപ്പുഴ എആർ ക്യാമ്പിലെ ഹരി എന്ന പോലീസുകാരൻ പ്രതിയെ ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം സബ്ജിലിലേക്ക് മടങ്ങും വഴി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് തോക്ക് നഷ്ടപ്പെട്ടത്. റബ്ബർ ഫാക്ടറി ഭാഗത്ത് പ്രതിയുമായി ഇറങ്ങിയ ഹരി സബ്ജയിലിൽ എത്തിയപ്പോഴാണ് തോക്ക് നഷ്ടമായ വിവരം അറിയുന്നത്. ഹരി തോക്ക് സൂക്ഷിച്ചിരുന്ന പൗച്ച് ഇളകിയ നിലയിലായിരുന്നു.
പിൻസീറ്റിലിരുന്ന ആന്റണിയും യദുവും തന്ത്രപരമായി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഹരി സൗത്ത് പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് ഉടൻ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും റെയിൽവേ പോലീസിലും വിവരം അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാരുമായും ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബീച്ചിൽ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവർ മോഷ്ടിച്ചതായി സമ്മതിച്ചത്.
എന്നാൽ, തോക്ക് തങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം കൊടുത്തതായും ഇവർ സമ്മതിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ബാഗിൽനിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ചോദ്യം ചെയ്തുവരുന്നു.
പോലീസുകാരന്റെ കൈത്തോക്ക് കവർന്ന മൂന്നംഗ സംഘം പിടിയിൽ
12:50 AM Oct 07, 2022 | Deepika.com