തിരുവനന്തപുരം: ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടു മാത്രമേ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്താറുള്ളൂവെന്ന കീഴ്വഴക്കം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന യൂറോപ്യൻ പര്യടനത്തിൽ ലംഘിച്ചു.
കഴിഞ്ഞ മൂന്നിനു രാത്രി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നോർവേയിലേക്കു പോയെങ്കിലും വിദേശയാത്രയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ ഇതുവരെ രാജ്ഭവനെ അറിയിച്ചിട്ടില്ല.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കഴിഞ്ഞ മൂന്നിന് കണ്ണൂരിലെത്തിയപ്പോഴാണ്, 10 ദിവസത്തെ യൂറോപ്യൻ പര്യടനത്തിന്റെ വിവരങ്ങൾ പിണറായി വിജയൻ അറിയിച്ചത്. ഗവർണർ ആശംസകളും നേർന്നു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം തുടങ്ങാനിരിക്കേയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. തുടർന്നാണു രണ്ടു ദിവസം യാത്ര നീട്ടിവച്ചത്.
നോർവേയിലേക്കു പുറപ്പെട്ട സംഘത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ കമല, മകൾ വീണ, ചെറുമകൻ എന്നിവരുമുണ്ട്. നോർവേയെ കൂടാതെ ഇംഗ്ലണ്ടും സന്ദർശിക്കുന്നുണ്ട്.
മുൻപ് വിദേശയാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു മുഖ്യമന്ത്രിമാർ വിവരിക്കാറുണ്ടായിരുന്നു. പിന്നാലെ ഇക്കാര്യങ്ങൾ അറിയിച്ച് ചീഫ് സെക്രട്ടറി രാജ്ഭവനു കത്തും നൽകും. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിലുള്ള വാഗ്വാദം കത്തി നിൽക്കവേയും മുഖ്യമന്ത്രി വിദേശ യാത്ര വിവരം ഗവർണറെ അറിയിക്കുകയും സർക്കാർ ഔദ്യോഗികമായി യാത്രാ വിവരം കൈമാറുകയും ചെയ്തിരുന്നു.
മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി. രാജീവ്, വീണാ ജോർജ് തുടങ്ങിയവരും നോർവേ, ഇംഗ്ലണ്ട് സന്ദർശന സംഘത്തിലുൾപ്പെടും.
അതേസമയം, കൂടുതൽ ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ വൈകുന്നേരത്തോടെ ഹൈദരാബാദിനു പോയി. ഇനി 11നു മാത്രമേ മടങ്ങിയെത്തുകയുള്ളു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകൾ അടക്കം നാലു ബില്ലുകളിൽ കൂടി ഗവർണർ ഒപ്പിടാനുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ബില്ലുകളിൽ ഒപ്പുവച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഗവർണർക്ക് അതൃപ്തി
01:40 AM Oct 06, 2022 | Deepika.com