തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബുവിന്റെ കാലാവധി നാളെ അവസാനിക്കും. പകരം കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയിക്കു ചുമതല നൽകി.
കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസം ചാൻസലറായ ഗവർണറെ സന്ദർശിച്ചു വൈസ് ചാൻസലർക്കു പകരം ചുമതല നൽകുന്ന കാര്യത്തിൽ ചർച്ച നടത്തി. വിസിയുടെ കാലാവധി കഴിഞ്ഞാൽ പ്രോ ചാൻസലറായ കൃഷിമന്ത്രി ശിപാർശ ചെയ്യുന്നയാൾക്കു ചാൻസലറായ ഗവർണർ ചുമതല നൽകണമെന്നാണു കാർഷിക സർവകലാശാല ചട്ടത്തിൽ പറയുന്നത്. സാധാരണയായി കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോത്പാദന കമ്മീഷണർ, സർവകലാശാലയിലെ മുതിർന്ന പ്രഫസർമാർ തുടങ്ങിയവർക്കു ചുമതല നൽകാം.
നിലവിൽ കൃഷി വകുപ്പു സെക്രട്ടറി ഡോ. ബി. അശോകാണ്. കെഎസ്ഇബി ചെയർമാനായിരിക്കേ സിപിഎം അനുകൂല സംഘടനയുമായി ഇടഞ്ഞ അശോകിന്റെ നിലപാട് സർക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള ഇഷിതാ റോയിക്കു ചുമതല നൽകാൻ കൃഷിമന്ത്രി ഗവർണറോടു ശിപാർശ ചെയ്തതെന്നാണു വിവരം.
അതേസമയം, കേരള സർവകലാശാലയിലെ വൈസ് ചാൻസലറെ കണ്ടെത്താനായി സെനറ്റ് യോഗം 11നു വിളിച്ചു ചേർക്കാമെന്നു വൈസ് ചാൻസലർ, ഗവർണറെ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഹൈദരാബാദിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 11നു തിരുവനന്തപുരത്തു മടങ്ങിയെത്തും. ആദ്യം സെനറ്റ് യോഗം വിളിച്ചു ചേർക്കാനുള്ള ഗവർണറുടെ നിർദേശം വിസി തള്ളിയിരുന്നു.
പിന്നീട്, ഗവർണർ കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് സെനറ്റ് യോഗം വിളിച്ചു ചേർക്കാമെന്ന കത്ത് വിസി നൽകിയത്. കേരള സർവകലാശാല വിസി ഡോ.വി.പി. മഹാദേവൻപിള്ളയുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിസിയെ കണ്ടെ ത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.
കാർഷിക സർവകലാശാല വിസി: ഇഷിതാ റോയിക്കു ചുമതല
12:32 AM Oct 06, 2022 | Deepika.com