തൃക്കരിപ്പൂർ: വീണ്ടും ട്രെയിനിനുനേരേ കല്ലേറ്. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിനു നേരേ പിലിക്കോട് മേൽപാലത്തിനു സമീപമാണു കല്ലേറുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. നാലാമത്തെ റിസർവേഷൻ കോച്ചിലാണു കല്ലുകൾ പതിച്ചത്.
യാത്രക്കാർ ട്രെയിൻ ടിക്കറ്റ് എക്സാമിനറോടു പരാതിപ്പെടുകയായിരുന്നു. ഒരാൾ ട്രെയിനിനുനേരേ കല്ലെറിയുന്നതു കണ്ടുവെന്നു യാത്രക്കാർ പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ചെറുവത്തൂരിനും ചന്തേരയ്ക്കുമിടയിലുള്ള ഭാഗത്ത് അന്വേഷണം നടത്തി.
പിലിക്കോട് മേൽപാലത്തിനടുത്തുള്ള അക്കേഷ്യ മരക്കൂട്ടത്തിൽ മദ്യപരും സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നതായി നേരത്തേ പോലീസിലും ആർപിഎഫിലും നാട്ടുകാർ പരാതി നൽകിയിരുന്നു.
ചെറുവത്തൂരിനും പയ്യന്നൂരിനുമിടയിൽ തൃക്കരിപ്പൂർ ഒളവറയിലും ചന്തേരയിലും ഉൾപ്പെടെ നിരവധി തവണ ട്രെയിനിന് കല്ലെറിയുകയും പാളത്തിൽ കല്ലു വയ്ക്കുകയും ചെയ്ത സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടന്നുവരുന്നതിനിടെയാണു വീണ്ടും കല്ലേറുണ്ടായത്.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിനു നേരേ കല്ലേറ്
12:32 AM Oct 06, 2022 | Deepika.com