ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ (ആലപ്പുഴ): മൂലഭദ്രം എന്ന യുദ്ധഭാഷ പുതുതലമുറയ്ക്കു പകർന്നുനൽകി വി.കെ. വിജയമ്മ ശ്രദ്ധേയയാകുന്നു. ചേർത്തല പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ ജാനകി മന്ദിരത്തിൽ പരേതനായ ഷൺമുഖൻ നായരുടെ ഭാര്യ വി.കെ. വിജയമ്മയാണ് രാജഭരണകാലത്തെ യുദ്ധഭാഷ വാമൊഴിയായി ചെറുമക്കൾക്കു പകർന്നുനൽകുന്നത്. തിരുവിതാംകൂർ രാജഭരണകാലത്തു മാർത്താണ്ഡവർമയും സൈനികരും യുദ്ധക്കളത്തിൽ തങ്ങളുടെ നീക്കങ്ങൾ ചാരന്മാർ അറിയാതിരിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷയാണ് മൂലഭദ്രം എന്ന യുദ്ധഭാഷ.
52 വർഷം മുമ്പാണ് വിജയമ്മ വിവാഹിതയായി പാണാവള്ളിയിലെത്തുന്നത്. ഹോട്ടൽ ഉടമയായ ഭർത്താവും സുഹൃത്തുക്കളും ചില കോഡുഭാഷകൾ സംസാരിക്കുന്നതും കേട്ടു ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട വിജയമ്മ അതു തന്നെ കളിയാക്കിയതാണെന്നു വിചാരിച്ചു ഭർത്താവുമായി ആദ്യം വഴക്കിട്ടു. എന്നാൽ, പിന്നീടാണ് മനസിലായത് അവർ യുദ്ധഭാഷയാണു സംസാരിക്കുന്നതെന്ന്. അകോ ഖഗോ ഘങ്ങ ശ്ചൈപ ച ടോ ഞാണോ തപോ നമ യശോ രഷോ ലസ ചൈവ വഹഷള ഴററ്റന’ എന്ന ശ്ലോകമാണ് യുദ്ധഭാഷയ്ക്ക് അടിസ്ഥാനമായി പറയുന്നത്.
ഭാഷ വന്ന വഴി
ഓരോ മലയാള അക്ഷരത്തിനും യുദ്ധഭാഷയിൽ അക്ഷരങ്ങൾ മാറുന്നുണ്ട്. അക്ഷരമാലയിലെ അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാണ് ഉപയോഗിക്കുന്നത്. നാല്പത് വണ്ണീശ്വരം ക്ഷേത്രത്തിനു സമീപമായിരുന്നു ഷൺമുഖൻ നായരുടെ ചായക്കട. വിദ്യാർഥിയായിരിക്കുന്ന കാലത്ത് ഇദ്ദേഹവും സുഹൃത്ത് രാധാകൃഷ്ണനുമാണ് വലിയ കുളക്കുഴി ഭഗീരഥിയമ്മയിൽനിന്നു യുദ്ധഭാഷ പഠിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള യുദ്ധഭാഷ ഇവർക്കു പകർന്നു കിട്ടിയതാകട്ടെ പി.കെ. പട്ടമനയെന്നറിപ്പെടുന്ന നമ്പൂതിരിയിൽനിന്നുമാണ്.
ഇന്നത്തെ അരൂക്കുറ്റി രാജഭരണകാലത്തു തിരുവിതാംകൂറിനെയും തിരുക്കൊച്ചിയെയും വേർതിരിച്ചിരുന്ന സ്ഥലമായതിനാൽ വ്യാപാരത്തിനും ചുങ്കം പിരിവിനുമായി ഇവിടെ രാജാക്കന്മാരും അവരുടെ പ്രതിനിധികളും എത്തിയിരുന്നു. ഒരു പക്ഷേ അവരിൽനിന്നാകാം പാണാവള്ളിയിലും യുദ്ധഭാഷയെത്തിയതെന്നു കരുതുന്നു.
തനിക്കും യുദ്ധഭാഷ പഠിക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ ഭർത്താവ് ഷൺമുഖൻ വിജയമ്മയുടെ ആഗ്രഹം പോലെ ആ ഭാഷ പഠിപ്പിക്കുകയായിരുന്നു. ഒന്നു പരിശ്രമിച്ചാൽ എളുപ്പം പഠിക്കാമെന്നും താൻ ഒരാഴ്ച കൊണ്ടാണ് യുദ്ധഭാഷ പഠിച്ചതെന്നും വിജയമ്മ പറഞ്ഞു. ഇതുവരെ മൂന്നു തലമുറയ്ക്കു ഭാഷ പകർന്നു നൽകിയിട്ടുണ്ട്.
യുദ്ധഭാഷ പഠിപ്പിച്ചു വിജയമ്മ
12:32 AM Oct 06, 2022 | Deepika.com