എം.പ്രേംകുമാർ
തിരുവനന്തപുരം: പാർട്ടിയിൽ എതിർശബ്ദം പൂർണമായും ഇല്ലാതാക്കി കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന സമ്മേളനം ആരംഭിച്ചതു മുതൽ ഇന്നലെ അവസാനിക്കും വരെ തനിക്കെതിരേ വാളെടുത്തു നിന്ന മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലിനെയും സി. ദിവാകരനെയും പ്രായപരിധിയുടെ പേരിൽ സംസ്ഥാന കൗണ്‍സിലിൽനിന്ന് ഒഴിവാക്കിയാണു കാനം തന്റെ അരിശം തീർത്തത്.
തനിക്കു പാർട്ടിയിൽ ഗോഡ്ഫാദറില്ലെന്നു നേരത്തേ പരസ്യമായി പറഞ്ഞ ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലിൽ നിന്ന് ഒഴിവാക്കി. ബിജിമോളെ ഒഴിവാക്കരുതെന്നു കെ.കെ.ശിവരാമൻ ആവശ്യപ്പെട്ടെങ്കിലും കാനം കേട്ടില്ല. സമ്മേളനം 101 അംഗ സംസ്ഥാന കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരം നടക്കുമെന്ന ഒരു പ്രതീതിയും ഇന്നലെ സമ്മേളന സ്ഥലത്ത് ഉണ്ടായിരുന്നില്ല.
എന്നാൽ, സംസ്ഥാന കൗണ്‍സിലിലേയ്ക്ക് എറണാകുളം, കൊല്ലം ജില്ലകളിൽനിന്ന് മത്സരമുണ്ടായി. എറണാകുളത്തുനിന്നു മത്സരിച്ച കാനം വിരുദ്ധരായ എല്ലാവരും പരാജയപ്പെട്ടു. ചില ജില്ലകളിൽ നിന്നും കൗണ്‍സിലിലേയ്ക്കു മത്സരം നടക്കുമെന്നു തോന്നിച്ചെങ്കിലും പ്രതിനിധികൾക്കിടയിൽ തന്നെ സമവായം ഉണ്ടായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒഴിവായി.
ഒഴിവാക്കപ്പെട്ട പ്രമുഖർ
പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മയിൽ, സി.ദിവാകരൻ, വാഴൂർ സോമൻ. ഇ.എസ്.ബിജിമോൾ, ജി.എസ്. ജയലാൽഎംഎൽഎ, മഹേഷ് കക്കത്ത്, പി. തിലോത്തമൻ, ജെ.വേണുഗോപാലൻ നായർ, സുധേഷ് സുധാകരൻ, കെ.ശിവശങ്കരൻ നായർ, അഡ്വ.എൻ. അനിരുദ്ധൻ, സോളമൻ വെട്ടുകാട്.
കാനം വീണ്ടും സംസ്ഥാന സെക്രട്ടറി
01:27 AM Oct 04, 2022 | Deepika.com