തൃശൂർ: അറ്റ്ലസ് രാമചന്ദ്രന്റെ വേർപാട് തൃശൂരിനും നൊന്പരമായി. തൃശൂരിലേക്കു തിരിച്ചെത്തി അവസാനകാലത്ത് ശാന്തമായ ജീവിതം നയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണു രാമചന്ദ്രൻ ഓർമയായത്. കേസും കോടതിയുമൊക്കെ അവസാനിപ്പിച്ച് തൃശൂരിലേക്കു മടങ്ങണമെന്നായിരുന്നു രാമചന്ദ്രൻ അവസാനകാലത്ത് ആഗ്രഹിച്ചത്.
നിയമനടപടികളെല്ലാം പൂർത്തിയാക്കി വൈകാതെ സ്വദേശത്തേക്കു മടങ്ങണമെന്ന് അദ്ദേഹം അടുത്ത പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
തൃശൂരിലെത്തുന്പോഴെല്ലാം വലിയൊരു സുഹൃദ്വലയം അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. പാട്ടും അക്ഷരശ്ലോകവുമെല്ലാം നല്ലപോലെ വഴങ്ങിയിരുന്ന രാമചന്ദ്രൻ തൃശൂരിലെ സാംസ്കാരിക പരിപാടികളിൽ പലതിനും ചുക്കാൻപിടിച്ചിട്ടുണ്ട്.
തൃശൂർ ശ്രീകേരളവർമ കോളജിലായിരുന്നു രാമചന്ദ്രന്റെ പഠനം. ബികോം പാസായശേഷം ഇന്ത്യയിൽ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണു കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ഓഫീസറായി രാമചന്ദ്രൻ ജോലിക്കു ചേരുന്നത്.
ബിസിനസ് സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം വിദേശത്ത് ജയിലിലായപ്പോൾ തൃശൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളടക്കമുള്ളവർ അദ്ദേഹത്തെ ജയിൽമോചിതനാക്കാൻ എന്തു ചെയ്യണമെന്ന കാര്യം വിദേശത്തുളളവരുമായി കൂടിയാലോചിച്ചിരുന്നു.
നല്ല സിനിമകളുടെ കൂട്ടുകാരനായിരുന്നു രാമചന്ദ്രൻ. കോടീശ്വരനായിരുന്ന അവസ്ഥയിൽനിന്നു കോടികളുടെ കടബാധ്യതയിലേക്കു കൂപ്പുകുത്തിയ ജീവിതം എന്നെങ്കിലും സിനിമയാക്കണമെന്നു രാമചന്ദ്രൻ അവസാനകാലത്ത് തമാശയായും വേദനയോടെയും സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. കടബാധ്യതകളുള്ളതിനാൽ ഇന്ത്യയിലേക്കു വരാൻ രാമചന്ദ്രന് അനുമതിയുണ്ടായിരുന്നില്ല.
അപാര ധൈര്യമുള്ള കലാസ്വാദകൻ: ജയരാജ്
അപാരധൈര്യമുള്ള കലാസ്വാദകനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. എംടി-ഭരതൻ ടീമിന്റെ ‘വൈശാലി’ എന്ന സിനിമയുടെ നിർമാതാവെന്ന നിലയിൽ അദ്ദേഹമെടുത്ത റിസ്കും ധൈര്യവും എടുത്തുപറയേണ്ടതാണ്.
ആ സിനിമ വലിയ ബജറ്റിലുള്ളതായതിനാലും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ഒരുക്കുന്നതിനാലും പലരും ആ സിനിമ നിർമിക്കുന്നതിൽനിന്നു മാറിനിന്നപ്പോഴാണു രാമചന്ദ്രൻ ആ ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്തത്. ആ സിനിമയെ അതിന്റെ ഏറ്റവും ഭംഗിയിലും പൂർണതയിലും അവതരിപ്പിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു.അത്തരം ധൈര്യമുള്ള നിർമാതാക്കളാണു മലയാളസിനിമയ്ക്കു വേണ്ടിയിരുന്നത്.
വെറും പണം മാത്രം മോഹിച്ചല്ല രാമചന്ദ്രൻ ആ ചിത്രം നിർമിച്ചതെന്നുറപ്പ്. എംടിയോടും ഭരതനോടുമൊക്കെയുള്ള ആരാധനയും അതിനു പിന്നിലുണ്ടായിരുന്നു. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഞാനും അദ്ദേഹവുമായി അന്നു മുതൽ നല്ല ബന്ധമുണ്ടായി.
എന്റെ ‘ആനന്ദഭൈരവി’എന്ന സിനിമയിൽ നല്ലൊരു കഥാപാത്രത്തെ അദ്ദേഹത്തിനു നൽകാനും സാധിച്ചു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയുമായി ചേർന്നുനിൽക്കുന്ന കഥാപാത്രമായിരുന്നു ആനന്ദഭൈരവിയിലെ മാനേജർ.
തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചും പിന്നീടു കണ്ണുനനയിച്ചും കടന്നുപോകുന്ന ആ കഥാപാത്രത്തെ രാമചന്ദ്രൻ ഭംഗിയാക്കുകയുംചെയ്തു. കളങ്കമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. സ്വന്തം ജ്വല്ലറിയുടെ പരസ്യത്തിൽ സിനിമാതാരങ്ങളെയോ മോഡലുകളെയോ ഉപയോഗിക്കാതെ അദ്ദേഹംതന്നെ അഭിനയിച്ചത് ആ നിഷ്കളങ്കതയുടെ തെളിവാണ്.
വൈശാലി പോലുളള ഒരു പരീക്ഷണ ചിത്രമെടുക്കാനുളള കലാബോധവും സന്മനസും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിൽ നിന്ന് പണം കൊയ്യലല്ല നല്ല സിനിമകളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തെ പോലുളള നിർമാതാക്കളാണു മലയാളസിനിമയ്ക്കാവശ്യം. അദ്ദേഹത്തിന്റെ വേർപാട് വലിയൊരു നഷ്ടംതന്നെയാണ്.
ജന്മനാട്ടിലേക്കു തിരിച്ചെത്തണമെന്ന മോഹം ബാക്കിയാക്കി രാമചന്ദ്രൻ മടങ്ങി
01:27 AM Oct 04, 2022 | Deepika.com