കണ്ണൂര്‍: സഹോദരസ്ഥാനത്തു കണ്ടിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകളിൽ കണ്ഠമിടറി വാക്കുകൾ കിട്ടാതെ പ്രസംഗം പാതിവഴിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കോടിയേരിയുടെ സംസ്കാരത്തിനുശേഷം പയ്യാന്പലം പാർക്കിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുന്നതിനിടെയാണു പിണറായിക്കു കണ്ഠമിടറിയത്.
“സഖാവ് കോടിയേരിയുടെ വിയോഗം സ്വപ്നത്തില്‍ പോലും കരുതിയതല്ല. അതുകൊണ്ടുതന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം. വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പോള്‍ അവസാനിപ്പിക്കേണ്ടി വരും എന്നതിനെപ്പറ്റി എനിക്കുതന്നെ നിശ്ചയമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അല്പം വഴിവിട്ട രീതിയിലാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്” എന്നു പറഞ്ഞായിരുന്നു പിണറായി പ്രസംഗം തുടങ്ങിയത്.
കോടിയേരിയെ ചികിത്സിച്ച കേരളത്തിലെയും പുറത്തെയും രാജ്യത്തിനു പുറത്തെയും ഒട്ടേറെ ഡോക്ടര്‍മാരുണ്ട്. അവരെല്ലാം വലിയ സഹകരണമാണു നല്‍കിയത്. ഈഘട്ടത്തില്‍ അവര്‍ക്കു സിപിഎമ്മിനുവേണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയാണ്.
കോടിയേരിയുടെ വേർപാട് ഞങ്ങളെയെല്ലാം ഏതുരീതിയില്‍ വേദനിപ്പിച്ചോ ആ രീതിയില്‍ കേരളസമൂഹവും ഏറ്റെടുക്കുകയായിരുന്നു. നമ്മുടെ മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണു സ്വീകരിച്ചത്. മനുഷ്യനന്മ പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ല എന്നു തെളിയിക്കുംവിധമുള്ള റിപ്പോർട്ടുകളാണ് ഈ ദിവസങ്ങളില്‍ കണ്ടത്.
വിവിധ കാര്യങ്ങളില്‍ പരസ്പരം കലഹിക്കുന്നവരും വലിയതോതിലുള്ള അഭിപ്രായഭിന്നത ഉന്നയിക്കുന്നവരും സിപിഎമ്മിനുണ്ടായ താങ്ങാനാകാത്ത ഈ കനത്ത നഷ്ടത്തിന്റെ വേദന ഉള്‍ക്കൊണ്ടുകൊണ്ടു കോടിയേരിക്ക് അനുശോചനം രേഖപ്പെടുത്താന്‍ മുന്നോട്ടുവന്ന കാഴ്ചയാണു നാം കണ്ടത്. ഇത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണെന്നു കരുതുന്നു.
സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണു കോടിയേരി. പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ വികാരവായ്പോടെയാണു സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഓടിയെത്തി അദ്ദേഹത്തെ അവസാനമായി കാണാന്‍ ശ്രമിച്ചത്.
ആ വികാരവായ്പും വികാരവിക്ഷുബ്ധമായ രംഗങ്ങളും ഞങ്ങളെയാകെ വല്ലാതെ വികാരം കൊള്ളിച്ചിരിക്കുകയാണ്. കോടിയേരിയുടെ വിയോഗം പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന വിയോഗമില്ലെന്ന് അറിയാം. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഞങ്ങള്‍ക്കു നല്‍കാനുള്ളത് ഒരുറപ്പ് മാത്രമാണ്.
ഈ നഷ്ടം വലിയതോതിലുള്ളതാണെന്നതിൽ ഒരു സംശയവുമില്ല. എന്നാല്‍ ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക എന്നു പറഞ്ഞതോടെ പിണറായിയുടെ കണ്ഠമിടറി. തുടർന്ന് വാക്കുകൾ കിട്ടാതെ പ്രസംഗം പാതിവഴിയിൽ നിർത്തി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
പ്രസംഗം പാതിവഴിയിൽ നിർത്തി പിണറായി
01:26 AM Oct 04, 2022 | Deepika.com