തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയെപോലുള്ള നേതാവിന്റെ അനുഭവസന്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാർജുന ഖാർഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജവും പകരുമെന്നും അദ്ദേഹം പറഞ്ഞു.
ആറു പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ എന്നും മതേതര ആശയങ്ങൾ മുറുകെ പിടിച്ച നേതാവാണ് ഖർഗെ. ആർഎസ്എസ്, സംഘപരിവാർ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ഖാർഗെ പടിപടിയായാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയർന്നത്.
ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാർഗെ എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാൻ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖാർഗെയ്ക്ക് കോണ്‍ഗ്രസിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി തിരിച്ചറിയാൻ കഴിയും.
ജനാധിപത്യമൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ച് പ്രവർത്തിച്ച കോണ്‍ഗ്രസിൽ ആരോഗ്യപരമായ മത്സരം സംഘടനാ രംഗത്ത് നടക്കുന്നത് വളരെ പ്രതിക്ഷയോടെയാണ് ഓരോ പ്രവർത്തകനും നോക്കികാണുന്നത്. എന്നാൽ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നൽകി ദുഷ്ടലാക്കോടെ നോക്കി കാണുന്ന ശക്തികൾ കോണ്‍ഗ്രസിൽ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീർത്ത് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു.
എഐസിസി തെരഞ്ഞെടുപ്പ്: തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണം
തിരുവനന്തപുരം: എഐസിസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡുകൾ കെപിസിസി അംഗങ്ങൾ നേരിട്ടെത്തി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്നും കൈപ്പറ്റണമെന്ന് ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
ഖാർഗെയുടെ സംഘടനാ രംഗത്തെ അനുഭവസന്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരും: കെ. സുധാകരൻ
01:26 AM Oct 04, 2022 | Deepika.com