തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുകയാണെന്നും ഇതിനു കാരണം സർക്കാരാണെന്നും മനുഷ്യാവകാശ പ്രവർത്തക ദയാഭായി.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാരസത്യാഗ്രഹത്തിനിടെയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻപോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ഇതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്. സർക്കാറിനെതിരേ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണമെന്നും ദയാഭായി പറഞ്ഞു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാക്യാന്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദയാഭായി നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു.
എൻഡോസൾഫാൻ ദുരിതത്തിന്റെ ഉത്തരവാദിത്വം സർക്കാരിന്: ദയാഭായി
01:26 AM Oct 04, 2022 | Deepika.com