തോമസ് വർഗീസ്
തിരുവനന്തപുരം: രഞ്ജിത് ഇസ്രയേൽ ഈ പേരുകേൾക്കുന്പോഴേ അല്പം വ്യത്യസ്ത തോന്നും. ശരിക്കും രഞ്ജിത് ഇസ്രയേൽ ഒരു വ്യത്യസ്തൻ തന്നൊണ്. എവിടെ പ്രകൃതി ദുരന്തമുണ്ടായലും അവിടെ സ്വന്തം പണം മുടക്കി എത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന ഈ തിരുവനന്തപുരം വിതുര സ്വദേശി യുവതലമുറയ്ക്ക് മാതൃകയാണ്.
2013-ൽ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് ജീവനുകൾ നഷ്ടമായപ്പോൾ അവിടയേക്ക് ഓടിയെത്തി ദുരന്തനിവാരണ പ്രകൃയിൽ പങ്കാളിയായ ഇസ്രയേൽ ഇന്നും തന്റെ സേവനങ്ങൾ തുടരുന്നു.
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനു എത്താൻ ഇടയായതിന്റെ കാരണം രഞ്ജിത് തന്നെ പറയുന്നതിങ്ങനെയാണ്.. സൈനികനാകാൻ ഏറെ ആഗ്രഹിച്ചു. ചെറുപ്പത്തിൽ തന്നെ ഇക്കാര്യം വീട്ടുകാരോടു പറഞ്ഞു. അവർക്കും സമ്മതം. കോളജ് വിദ്യാഭ്യാസ കാലത്ത് ബോഡി ബിൽഡിംഗ് ഉൾപ്പെടെയുള്ളവയിൽ മികച്ച പ്രകടനവും നടത്തി. തുടർന്ന് എൽഎൻസിപിയിൽ കോഴ്സിനും ചേർന്നു. ഇതിനിടയിൽ 20-ാം വയസിൽ തലച്ചോറിൽ ഗുരുതരമായ രോഗം ബാധിച്ചതിനെ തുടർന്ന പഠനം ഇടയ്ക്കുവച്ച് നിർത്തിവയ്ക്കേണ്ടി വന്നു.
തുടർ ചികിത്സയ്ക്കായി വർഷങ്ങളോളം വേണ്ടിവന്നു. ഇതോടെ സൈന്യത്തിൽ പ്രവേശിക്കാനായി അപേക്ഷിക്കേണ്ട പ്രായ പരിധിയും കഴിഞ്ഞു. തന്റെ മനസിൽ കാത്തു സൂക്ഷിച്ച സൈനികൻ എന്ന സ്വപനം പൂവണിയില്ലെന്നു വ്യക്തമായതോടെ എങ്ങനെ തനിക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിയുമെന്ന ചിന്തയിലായി.
സിവിലിയൻമാർക്കും പർവതാരോഹണം ഉൾപ്പെടെ പരിശീലനം നല്കുന്ന ഉത്തരാണ്ഡിലെ അക്കാദമിയെ കുറിച്ച് അറിഞ്ഞു. തുടർന്ന് അവിടെ പർവതാരോഹണ പരിശീലനത്തിന്റെ മൂന്നു മാസം നീണ്ടുനില്ക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിനു ചേർന്നു. അതിനായി എത്തിയ സമയത്താണ് ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ഉണ്ടാവുകയും ആയിരക്കണക്കിന് ആളുകൾ മരിച്ചതും.
അന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി തുടങ്ങിയ രഞ്ജിത്ത് ഇതിനോടകം നിരവധി പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. 2018 സംസ്ഥാനത്ത് സംഹാരതാണ്ഡവമാടിയ പ്രളയം, 2019 ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020 ലെ മൂന്നാർ പെട്ടിമുടി ദുരന്തം, ഉത്തരാഖണ്ഡിലെ തപോവൻ ടണൽ ദുരന്തം ഇവയിലെല്ലാം രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഈ യുവാവ് ഉണ്ടായിരുന്നു.
2018 ലെ പ്രളയദുരന്തത്തിൽ ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു രഞ്ജിത്തിന്റെ രക്ഷാ പ്രവർത്തനം. നാലു ചുറ്റം വെള്ളം കയറിയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ രക്ഷിക്കാനായത് ഇന്നും ഓർമയിൽ തങ്ങിനില്ക്കുന്നതായി രഞ്ജിത് പറഞ്ഞു. കൊടുംപ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ രക്ഷിച്ച അതേ മനസോടെ നിരവധി മിണ്ടാ പ്രാണികളേയും രക്ഷിക്കാൻ കഴിഞ്ഞു. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ ദിവസങ്ങളോളം തങ്ങിയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മുലതപ്പൊഴിയിൽ കടലിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിലും പങ്കാളിയാകാൻ ഈ വിതുരക്കാരൻ ഓടിയെത്തി.
ദുരന്തനിവാരണസേനയ്ക്കും നേവിക്കും നാട്ടുകാർക്കുമൊപ്പം മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്ത് പങ്കാളിയായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർഫോഴ്സിൽ നിന്നും സർട്ടിഫിക്കറ്റ് കോഴ്സ് സ്വന്തമാക്കി. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പങ്കാളിയായതിന് വിവിധ ജില്ലാകളക്ടർമാർ നല്കിയ അനുമോദന സർട്ടിഫിക്കറ്റകൾ ജീവനു തുല്യം കാത്തുസുക്ഷിച്ചിരിക്കയാണ് രഞ്ജിത് ഇസ്രയേൽ.
രഞ്ജിത് ഇസ്രയേൽ; രക്ഷാപ്രവർത്തനത്തിന്റെ തോഴൻ
01:26 AM Oct 04, 2022 | Deepika.com