തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്നു പറയുന്ന പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഇപ്പോൾ രാജ്യത്ത് സ്വന്തം പാർട്ടിയുടെ അവസ്ഥയെന്തെന്നു മനസിലാക്കുന്നതു നല്ലതാണെന്നു സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐക്കു ലഭിച്ച വോട്ടിംഗ് ശതമാനം ലജ്ജാകരമാണ്. ഒന്നിനും കൊള്ളാത്ത ഒരു നേതൃത്വമായി പാർട്ടി കേന്ദ്ര ഘടകം മാറി. ജനറൽ സെക്രട്ടറി ബിജെപി വിരുദ്ധ രാഷ്ട്രീയം പറഞ്ഞതുകൊണ്ടു മാത്രം പാർട്ടി ഇന്ത്യയിൽ വളരില്ലെന്നും മികച്ച നേതൃത്വമാണു ഇനി പാർട്ടിയെ നയിക്കാൻ വേണ്ടതെന്നും ഇന്നലെ നടന്ന ചർച്ചയിൽ പ്രതിനിധികൾ വിമർശനം നടത്തി. ജനറൽ സെക്രട്ടറി വേദിയിൽ ഉള്ളപ്പോൾത്തന്നെയാണു പ്രതിനിധികൾ അദ്ദേഹത്തിനെതിരെയും രൂക്ഷ വിമർശനം നടത്തിയത്.
കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തന മികവിന്റെ അടുത്തെത്താൻ പോലും ഇപ്പോഴത്തെ സർക്കാരിനു കഴിയുന്നില്ല. പോലീസ് വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്തിട്ടുപോലും നന്നാകുന്നില്ല. ആർഎസ്എസിനെപ്പോലെയാണു പോലീസ് പെരുമാറുന്നത്. പോലീസിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിട്ടും സർക്കാർ തലത്തിൽ ഒരു തിരുത്തലും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യത്തിൽ സിപിഐ നേതൃത്വത്തിനും തെറ്റുസംഭവിച്ചിട്ടുണ്ടെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.
സംസ്ഥാന സമ്മേളനം നടത്താൻ തലസ്ഥാന ജില്ലയിൽ നേതൃത്വം നൽകുന്ന മന്ത്രി ജി.ആർ. അനിലിനു പോലും പോലീസിന്റെ ഭാഗത്തുനിന്നു മോശം പെരുമാറ്റം ഉണ്ടായി. മന്ത്രിക്ക് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂവെന്നും തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി പറഞ്ഞു. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെയും പ്രതിനിധികൾ വിമർശനമുയർത്തി. ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്പോൾ ജനങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം. എതിർക്കുന്നവരെ പോലീസിനെ കൊണ്ടു തല്ലിച്ചതയ്ക്കുന്നത് ഇടതുപക്ഷ നയമല്ല. മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയാണെന്നു ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആദ്യഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയാണു ചെയ്തതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കാനം രാജേന്ദ്രൻ പഴയ കാർക്കശ്യ നിലപാടിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്നു സംശയമുണ്ടെന്നായിരുന്നു ഒരു പ്രതിനിധിയുടെ ചോദ്യം. മൃഗസംരക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെ. ചിഞ്ചുറാണിയും കൃഷി മന്ത്രി പി. പ്രസാദും അന്പേ പരാജയമാണ്. ജനങ്ങൾക്ക് ഒരുപാട് ക്ഷേമകാര്യങ്ങൾ ലഭിക്കേണ്ട ഈ വകുപ്പുകളിൽ പാർട്ടിയുടെ അതീവ ശ്രദ്ധ വേണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കു ജനറൽ സെക്രട്ടറി ഡി. രാജയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറുപടി പറഞ്ഞു. സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ അതിന്റെ അർഥത്തിൽത്തന്നെ കാണുകയാണെന്നു കാനം മറുപടിയായി പറഞ്ഞു.
സി. ദിവാകരനോടു സീറ്റിൽനിന്നു മാറിയിരിക്കണമെന്ന് കാനം
തിരുവനന്തപുരം: സിപിഐ പ്രതിനിധി സമ്മേളനത്തിന്റെ ഡയസിൽ സ്ഥാനംതെറ്റിയിരുന്ന സി. ദിവാകരനോടു മറ്റൊരു കസേരയിലേക്കു മാറിയിരിക്കാൻ ആവശ്യപ്പെട്ടു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയം ഉൾപ്പെടെയുള്ള വിവിധ കമ്മിറ്റികൾക്കു ഡയസിൽ ആവശ്യമായ കസേരകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
കേന്ദ്ര നേതാക്കൾക്കും ഇരിപ്പിടമുണ്ട്. എന്നാൽ ഇന്നലെ വേദിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ഇരിക്കേണ്ട കസേരയിൽ സി. ദിവാകരൻ ഇരുന്നു. രാജയെത്തിയപ്പോൾ അദ്ദേഹം മാറിക്കൊടുത്തില്ല. ഒരു പരിഭവവും കൂടാതെ പുറകിലെ കസേരയിൽ ഇരിക്കാൻ ജനറൽ സെക്രട്ടറി പോകാൻ തയാറെടുക്കുന്പോഴാണു വിഷയം കാനത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അല്പം ദേഷ്യത്തോടെതന്നെ ദിവാകരനോട് അവിടെ നിന്നു പുറകിലേക്കു മാറിയിരിക്കാൻ കാനം ആവശ്യപ്പെടുകയായിരുന്നു.
പാർട്ടി കേന്ദ്ര നേതൃത്വം ഉണ്ടെന്നുപോലും അറിയുന്നില്ല; മന്ത്രിമാർക്കും വിമർശനം
02:55 AM Oct 03, 2022 | Deepika.com