ചാത്തന്നൂർ: കോടതിയലക്ഷ്യം ഭയന്ന് എംപാനൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതു കെഎസ്ആർടിസി നിർത്തിവച്ചു. ദിവസ വേതനത്തിനു നിയമിച്ച എംപാനൽകാർ പല ഡിപ്പോകളിലും ഇതിനകം സർവീസ് പോവുകയും ചെയ്തു. എംപാനൽകാരെ എടുക്കരുതെന്നു ശനിയാഴ്ച പുറത്തിറങ്ങിയ രേഖാമൂലമുള്ള ഉത്തരവ്, എംപാനൽകാരെ എടുത്തു എന്ന ആരോപണം ശരിവയ്ക്കുന്നതാണ്.
കെഎസ്ആർടിസിയിൽ കണ്ടക്ടർമാർ അധികമാണെന്നു മാനേജ്മെന്റ് വാദിക്കുമ്പോഴും ഡ്രൈവർമാർ കുറവാണ്. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എംപാനൽകാരെ എടുത്തതെന്ന് അറിയുന്നു. 12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി പ്രശ്നത്തിൽ ടിഡിഎഫ് ഒക്ടോബർ ഒന്നു മുതൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിലാണ് എംപാനൽകാരെ എടുത്തത്. സമരം നടന്നിരുന്നുവെങ്കിൽ സുഗമമായി സർവീസ് നടത്താൻ വേണ്ടി എടുത്തു എന്ന് ന്യായം പറയാമായിരുന്നു. ടിഡിഎഫ് അനിശ്ചിതകാല സമരം ഉപേക്ഷിച്ചതോടെ എംപാനൽകാരെ എടുക്കുന്നതിനു ന്യായികരണമില്ലാതെയായി.
എംപാനൽകാരെ പിരിച്ചുവിട്ടതു കോടതി ഉത്തരവ് മൂലമാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ശിപാർശ ചെയ്തവരെയോ, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ എംപ്ലോയ്മെമെന്റ് എക്സ്ചേഞ്ച് നിർദേശിച്ചവരെയോ അല്ലാതെ എംപാനൽകാരെ എടുത്താൽ അത് കോടതിയലക്ഷ്യമാകും. ചില ഡിപ്പോകളിൽ ഇത്തരക്കാരെ എടുത്തിട്ടുണ്ടായിരുന്നു. അവർ സർവീസ് പോയതായും ജീവനക്കാർ പറയുന്നു.
കോടതിയലക്ഷ്യം ഭയന്ന് എംപാനൽകാരെ നിയമിക്കുന്നതു നിർത്തിവച്ചു
02:55 AM Oct 03, 2022 | Deepika.com