തിരുവനന്തപുരം: ജില്ലാ കളക്ടർമാർ സർക്കാരുമായി നേരിട്ടു കത്തിടപാടു നടത്തേണ്ടതില്ലെന്നു റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം. സർക്കാരിനെ അറിയിക്കേണ്ട കാര്യങ്ങൾ ലാൻഡ് റവന്യൂ കമ്മീഷണർ വഴി അറിയിച്ചാൽ മതി. നടപടികൾ വേഗത്തിലാക്കേണ്ട വിഷയങ്ങളിൽ സർക്കാർ, ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകുന്ന നിർദേശങ്ങളുടെ പകർപ്പ് ജില്ലാകളക്ടർമാർക്കും കൈമാറും.ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥ സംവിധാനം ഉടൻ ഉടച്ചുവാർക്കാനും റവന്യു സെക്രട്ടറി നിർദേശിച്ചു.
കമ്മീഷണറേറ്റിൽ അഞ്ചുവർഷം സർവീസ് തികച്ച മുഴുവൻ ജീവനക്കാരെയും റവന്യൂ വകുപ്പിനു കീഴിലെ മറ്റ് ഓഫീസുകളിലേക്കു പുനർവിന്യസിക്കണം. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറോടു നിർദേശിച്ചു.
കമ്മീഷണറേറ്റിൽ സ്ഥിരമായി ജോലി ചെയ്യുന്ന ചിലർ അഞ്ചു വർഷം തികയാറാവുന്പോൾ ഒരു മാസത്തേക്കു മറ്റേതെങ്കിലും ഓഫീസിലേക്കു മാറുകയും വീണ്ടും കമ്മീഷണറേറ്റിലേക്കു മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്. അഞ്ചു വർഷം കമ്മീഷണറേറ്റിൽ ജോലി ചെയ്തവരെ ഉടനടി മാറ്റാനാണു നിർദേശം.
വില്ലേജ് ഓഫീസിൽ മൂന്നു വർഷവും താലൂക്ക് ഓഫീസിൽ രണ്ടു വർഷവും പ്രവർത്തിച്ച് റവന്യു കാര്യങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ കമ്മീഷണറേറ്റിലെ ജൂനിയർ, സീനിയർ തസ്തികകളിൽ നിയമിക്കണം. ഉദ്യോഗസ്ഥ നിയമനം ലാൻഡ് റവന്യൂ കമ്മീഷണറും ജോയിന്റ് കമ്മീഷണറും പരിശോധിച്ചു മാത്രം നടത്തിയാൽ മതി.
മതിയായ കന്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവരെ കമ്മീഷണറേറ്റിൽ നിയമിക്കരുത്. ഓണ്ലൈൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഐടി സെല്ലിലെ യോഗ്യതയില്ലാത്ത മുഴുവൻ ജീവനക്കാരെയും ഉടൻ ഒഴിവാക്കണം.
കമ്മീഷണറേറ്റിലെ ഓരോ സെക്ഷനിലെയും ജോലിയുടെ സ്വഭാവം ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പഠിക്കണം. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ വിന്യാസം അടക്കമുള്ള ഓഫീസ് സംവിധാനം പരിഷ്കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റവന്യു നടപടിക്രമങ്ങൾ: കളക്ടർമാർ സർക്കാരുമായി നേരിട്ടു ബന്ധപ്പെടേണ്ടതില്ലെന്നു നിർദേശം
02:55 AM Oct 03, 2022 | Deepika.com