മട്ടാഞ്ചേരി: കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്വാതന്ത്ര്യ സമര സേനാനികളായ അബ്ദുൽ റഹ്മാൻ സാഹിബ്, കെ.ജെ. ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ ജയിൽ ചുമരിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് വിവാദത്തിലായ ഫോർട്ട്കൊച്ചിയിലെ ജയിൽ ഓഫ് ഫ്രീഡം സ്ട്രഗ്ലേഴ്സ് എന്നറിയപ്പെടുന്ന പൈതൃക ജയിൽ വീണ്ടും വിവാദത്തിലേക്ക്. ജയിലിൽ സ്വതന്ത്ര സമര സേനാനികളാരും തന്നെ കിടന്നതിനു രേഖകളില്ലെന്ന ജയിലിന്റെ സംരക്ഷണ ചുമതലയുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്.
ജയിലിൽ ഒഴിവാക്കപ്പെട്ട സ്വതന്ത്ര സമരസേനാനികളുടെ ചിത്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി എത്തിയ കോൺഗ്രസ് നേതാക്കളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ചരിത്ര രേഖയിലും സ്വാതന്ത്ര്യസമര സേനാനികൾ ഈ ജയിലിൽ കിടന്നതായി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ അഭിപ്രായമാണെന്നും ഔദ്യോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ജയിൽ ബ്രിട്ടീഷ് കൊച്ചിയുണ്ടായിരുന്ന കാലത്ത് ക്രിമിനലുകളെ തടവിൽ വയ്ക്കാൻ ഉപയോഗിച്ചിരുന്നതാണ്. കെ.ജെ ഹർഷൽ ബെല്ലാരി ജയിലിലും കെ.ജെ ഏണസ്റ്റ് പാലക്കാട് ജയിലിലുമാണ് കിടന്നിട്ടുള്ളതെന്നും നോഡൽ ഓഫിസർ പറയുന്നു.
ഈ ജയിലിന് ജയിൽ ഓഫ് ഫ്രീഡം സ്ട്രഗ്ലേഴ്സ് എന്ന പേരു നൽകിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ കൊണ്ടുവന്നാൽ സന്തോഷമെന്നും അല്ലാതെ തെറ്റായ ചരിത്രം ആളുകൾക്ക് പറഞ്ഞു കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ ഇ.എം.എസ്, എ.കെ.ജി, അക്കാമ്മ ചെറിയാൻ, മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്, കെ.ജെ ഹർഷൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ കിടന്നിട്ടുള്ളതായാണ് പറയുന്നത്. നവീകരിച്ച ജയിൽ മ്യൂസിയം ഉദ്ഘാടന വേളയിൽ മന്ത്രി പി. രാജീവ്, എം.വി. ഗോവിന്ദൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രണ്ടുപേരുടെ ചിത്രങ്ങൾ ജയിൽ ചുമരിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും നടന്നിരുന്നു.
ഇതിനിടയിലാണ് നോഡൽ ഓഫിസർ കൂടിയായ ബോണി തോമസിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നത്. വെളിപ്പെടുത്തൽ ശരിയെങ്കിൽ ടൂറിസം വകുപ്പ് ഔദ്യോഗികമായി സ്ഥാപിച്ച ജയിൽ ഓഫ് ഫ്രീഡം സ്ട്രഗ്ലേഴ്സ് എന്ന ബോർഡ് മാറ്റേണ്ടി വരും.
ഫോർട്ട്കൊച്ചി പൈതൃക ജയിൽ വീണ്ടും വിവാദത്തിലേക്ക്
02:06 AM Oct 03, 2022 | Deepika.com