സാബു ജോണ്
തിരുവനന്തപുരം: കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനു കേരളത്തിൽനിന്നു പ്രതീക്ഷിക്കാത്ത പിന്തുണയാണു ലഭിക്കുന്നത്. മത്സരിക്കുമെന്നു തരൂർ പ്രഖ്യാപിക്കുന്ന സമയത്ത് കേരളത്തിൽനിന്ന് അദ്ദേഹത്തിന് ഒരു വോട്ടു പോലും ലഭിക്കില്ലെന്നു നേതാക്കൾ തീർത്തു പറഞ്ഞിരുന്നെങ്കിൽ ഇന്നു സ്ഥിതി മാറി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഏഴു സെറ്റ് പത്രിക തരൂർ നൽകിയപ്പോൾ അതിൽ കേരളത്തിൽ നിന്നു പതിനഞ്ചു പേരുടെ ഒപ്പുണ്ട്. കൂടുതൽ ആൾക്കാർ പിന്തുണച്ച് ഒപ്പു വയ്ക്കാൻ സന്നദ്ധരായിരുന്നു എന്നാണ് തരൂരിനോട് ഒപ്പമുള്ളവർ പറയുന്നത്. സമയപരിധിക്കുള്ളിൽ എല്ലാവരുടെയും ഒപ്പു ശേഖരിക്കാൻ സാധിക്കാതിരുന്നതു കൊണ്ടാണ് ഒപ്പ് പതിനഞ്ചിൽ ഒതുങ്ങിയതെന്ന് അവർ പറയുന്നു.
എം.കെ. രാഘവൻ എംപി, കെ.എസ്. ശബരീനാഥൻ തുടങ്ങിയ പ്രമുഖർ തരൂരിനെ പിന്തുണച്ചു. കെപിസിസിയിലെ പ്രമുഖ നേതാവ് തന്പാനൂർ രവിയുടെ പിന്തുണയും തരൂരിനു ലഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയും തരൂരിനെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒന്നിലേറെ എംപിമാരുടെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും പറയുന്നു.
ദേശീയതലത്തിലെ തെരഞ്ഞെടുപ്പുകളിൽ നേതൃത്വത്തിനൊപ്പം നിൽക്കുക എന്നതാണ് കേരളത്തിലെ നേതാക്കളുടെയും ഗ്രൂപ്പുകളുടെയും രീതി. എന്നാൽ, ഇത്തവണ ഒൗദ്യോഗിക സ്ഥാനാർഥി ഇല്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമൊക്കെ പരസ്യമായി പറഞ്ഞതോടെ ശശി തരൂർ റിബൽ സ്ഥാനാർഥി എന്ന നില മാറി.
എങ്കിലും മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പമാണ് നേതൃത്വം എന്ന ചിന്തയിലാണ് കേരളത്തിലെ പ്രധാന നേതാക്കളെല്ലാവരും. ഖാർഗെയെ പിന്തുണച്ച് ആദ്യ ഒപ്പിട്ടത് എ.കെ. ആന്റണിയാണ്. ഗാന്ധി കുടുംബത്തിന്റെ മനസിലിരിപ്പ് ആന്റണിക്കറിയാം എന്നും പല നേതാക്കളും കരുതുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തങ്ങൾ ഖാർഗെയ്ക്കൊപ്പം എന്നു വ്യക്തമാക്കിക്കഴിഞ്ഞു. ആർക്കു വോട്ടു ചെയ്യണമെന്നു കെപിസിസി പറയില്ലെന്നു പറഞ്ഞു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തരൂരിനോട് അൽപം ചായ്്വ് പ്രകടിപ്പിച്ചതു ശ്രദ്ധേയമായി.
ഉമ്മൻ ചാണ്ടി ഇതുവരെ നിലപാടു പരസ്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അതു ശശി തരൂരിനെ തുറന്നു പിന്തുണയ്ക്കുന്നതാകും എന്നു കരുതുന്നില്ല. എന്നാൽ, തരൂരിനെ പിന്തുണച്ച് ഒപ്പിട്ടവരിൽ നല്ല പങ്കും എ ഗ്രൂപ്പുകാരാണെന്നതു ശ്രദ്ധേയമാണ്.
തരൂർ മത്സരരംഗത്തുനിന്നു പിന്മാറണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാൻഡിനെ മുഷിപ്പിക്കാൻ ഒട്ടു മിക്ക നേതാക്കളും താൽപര്യപ്പെടുന്നില്ല എന്നതാണു സത്യം. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ചു തരൂർ രംഗത്തു വന്നതിൽ ഉള്ളു കൊണ്ടു സന്തോഷിക്കുന്നവരാണു പലരും.
ഇപ്പോഴത്തെ നിലയിൽ തരൂർ ജയിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, തരൂരിനെ സന്പൂർണമായി എതിർക്കുന്ന നിലപാട് കേരളത്തിൽ നിന്നുണ്ടാകുകയുമില്ല. വരുംദിവസങ്ങളിൽ തരൂരിനു കേരളത്തിൽ നിന്നു കൂടുതൽ പിന്തുണ ലഭിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. കേരളത്തിൽ നിന്ന് ആകെ 319 പേർക്കാണു വോട്ടുള്ളത്.
കേരളത്തിൽ തരൂരിനു പിന്തുണയേറുന്നു
01:09 AM Oct 02, 2022 | Deepika.com