കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പു നടത്താന്‍ മോന്സണ് മാവുങ്കല്‍ ഉപയോഗിച്ച വിവിധ ശില്പങ്ങളും കലാരൂപങ്ങളും ഇവയുടെ യഥാര്‍ഥ ഉടമയും ശില്പിയുമായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു തിരികെ നല്‍കണമെന്ന എറണാകുളം അഡി. സിജെഎം കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ശില്പങ്ങളും കലാരൂപങ്ങളും തിരിച്ചു നല്‍കാനുള്ള ഉത്തരവിനെതിരെ മോന്സണ് മാവുങ്കല്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
സന്തോഷിന്റെ കൈയില്‍നിന്ന് വാങ്ങിയ ശില്പങ്ങളും കലാരൂപങ്ങളും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് മോന്സണ് സാമ്പത്തിക തട്ടിപ്പു നടത്തിയത്.
ഈ ശില്പങ്ങളും കലാരൂപങ്ങളും തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് അഡി. സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മോന്‍സണിനെ കക്ഷിയാക്കിയിരുന്നെങ്കിലും തനിക്കു നോട്ടീസ് നല്‍കുകയോ തന്നെ കേള്‍ക്കുകയോ ചെയ്യാതെയാണ് ഉത്തരവു നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മോന്സണ് ഹൈക്കോടതിയെ സമീപിച്ചത്.
മാത്രമല്ല അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ഈ സാധനങ്ങള്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മോന്സണ് നല്കിയ ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുമാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചത്.
പുരാവസ്തു തട്ടിപ്പ്:യഥാർഥ ഉടമയ്ക്ക് ശില്പങ്ങള് തിരികെ നല്‍കണമെന്ന ഉത്തരവിനു സ്റ്റേ
01:09 AM Oct 02, 2022 | Deepika.com