തിരുവനന്തപുരം: സൈനിക പെൻഷൻ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ശശിധരൻനായർ 27 വർഷമായി മനസിൽ സൂക്ഷിച്ച പക തീർത്ത് കൊലയാളിയായപ്പോൾ ദന്പതിമാർ എരിഞ്ഞടങ്ങി. കാൽ നൂറ്റാണ്ടു പിന്നിട്ട വൈരാഗ്യമാണ് മുൻ സൈനികനെക്കൊണ്ട് കടുംകൈ ചെയ്യിച്ചത്.
ശശിധരൻനായരുടെ മകൻ അജിത് പ്രസാദിനെ ഗൾഫിൽകൊണ്ടുപോയത് അയൽവാസിയായ പ്രഭാകര കുറുപ്പായിരുന്നു. ഗൾഫിലെത്തിയ അജിത് പ്രസാദ് ആറുമാസം കഴിഞ്ഞ് ആത്മഹത്യ ചെയ്തു. വിസയിൽ പറഞ്ഞ ജോലിയല്ല ലഭിച്ചതെന്നും ഗൾഫിൽ പ്രയാസങ്ങൾ നേരിട്ടെന്നും മകൻ ശശിധരൻനായരെ നേരത്തേ അറിയിച്ചിരുന്നു. ഈ മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ശശിധരൻനായർ വിശ്വസിച്ചു.
ശശിധരൻനായർക്ക് മൂന്നുമക്കളാണുള്ളത്. ഇതിൽ ഇളയ മകൾ മൂന്നുവർഷത്തിനുശേഷം ആത്മഹത്യ ചെയ്തു. ഇതോടെ ഇരുകുടുംബങ്ങളും തമ്മിലുള്ള ശത്രുത കൂടി. ഇടയ്ക്കിടെ ശശിധരൻനായർ അയൽവീട്ടിലെത്തി ബഹളം വയ്ക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി. ഇതോടെ അവിടെ താമസിക്കുക ബുദ്ധിമുട്ടായി. തുടർന്ന് പ്രഭാകര കുറുപ്പും കുടുംബവും മടവൂരിൽ വീട് വാങ്ങി അവിടേക്ക് താമസം മാറ്റുകയായിരുന്നു.
അതേസമയം മകന്റെ മരണത്തിൽ പങ്കുണ്ടെന്നാരോപിച്ച് ശശിധരൻനായർ, പ്രഭാകര കുറുപ്പിനെതിരേ കോടതിയിൽ കേസ് കൊടുത്തിരുന്നു. ഈ കേസിൽ പ്രഭാകര കുറുപ്പിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കി.
സൈനിക പെൻഷൻ വാങ്ങാനിറങ്ങിയ ശശിധരൻനായർ പക തീർത്ത് കൊലയാളിയായി
01:09 AM Oct 02, 2022 | Deepika.com