പത്തനംതിട്ട: പേവിഷബാധയുമായി ബന്ധപ്പെട്ടു പരിശോധനയ്ക്കെത്തുന്ന നായ്ക്കളിൽ 50 ശതമാനത്തിന്റെയും ഫലം പോസിറ്റീവ്. സംശയകരമായ സാഹചര്യത്തിൽ ചത്ത നായ്ക്കളിലാണ് സാന്പിൾ പരിശോധന നടക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ഞാടിയിലാണ് മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ആന്റി റാബീസ് റീജണൽ ലാബ് പ്രവർത്തിക്കുന്നത്. പത്തനംതിട്ട കൂടാതെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പരിശോധനയും തിരുവല്ലയിൽ നടത്താറുണ്ട്.
കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർവരെ തിരുവല്ലയിൽ 140 നായ്ക്കളുടെ ജഡം പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് സാന്പിളുകൾ പരിശോധിച്ചത്. ഇതിൽ 68 എണ്ണം പോസിറ്റീവായിരുന്നു. പേവിഷബാധയേറ്റു ചത്തതെന്നു സംശയിക്കുന്ന നായ്ക്കളുടെ തലയോട്ടിയിൽനിന്നുള്ള സ്രവമാണ് പരിശോധനയ്ക്കെടുക്കുന്നത്.
നിലവിൽ പേവിഷബാധയോടെയുള്ള നായ്ക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സംരക്ഷിച്ചു നിർത്തുക മാത്രമേ മാർഗമുള്ളൂ. പേവിഷബാധയുള്ളതാണെങ്കിൽ ഇവ ദിവസങ്ങൾക്കുള്ളിൽ ചാകുമെന്നു പറയുന്നു. ഇത്തരം നായ്ക്കളുടെ ജഡമാണ് തിരുവല്ലയിലെത്തിച്ചു പരിശോധന നടത്താൻ നിർദേശിച്ചിട്ടുള്ളത്.
സമീപകാലത്തു പേവിഷബാധ നായ്ക്കളിൽ കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തെ ഇതര ലാബുകളിലും പരിശോധനാഫലം പോസിറ്റീവാകുന്നതു കൂടിവരികയാണ്. തിരുവല്ല കൂടാതെ പാലോട് (തിരുവനന്തപുരം), കൊല്ലം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതര ലാബുകളിലെ പോസിറ്റീവുകളുടെ എണ്ണം കൂടി വിലയിരുത്തിയാൽ സംസ്ഥാനത്ത് പരിശോധനയ്ക്കെത്തുന്ന സാന്പിളുകളിൽ 42 ശതമാനം പേവിഷബാധയുള്ളതാണെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
50% നായ്ക്കളിലും പേവിഷബാധ!; തിരുവല്ല ലാബിലെ ഞെട്ടിക്കുന്ന കണക്കുകൾ
01:09 AM Oct 02, 2022 | Deepika.com