തിരുവനന്തപുരം: കാലവർഷം ഇന്നലെ അവസാനിച്ചെങ്കിലും കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കേരളത്തിൽ കാലവർഷ മഴ പെയ്യുന്നത്. എന്നാൽ ഇക്കുറി കാലവർഷക്കാറ്റിന്റെ സ്വാധീനം സജീവമായി തുടരുകയാണ്. അടുത്ത ആഴ്ചയോടെ കാലവർഷം പിൻവാങ്ങാൻ ആരംഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ നിഗമനം.
അതേസമയം ഇക്കുറി കാലവർഷത്തിൽ സംസ്ഥാനത്ത് 16 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 2049.2 മില്ലീമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 1716.8 മില്ലീമീറ്റർ മാത്രമാണ്. ഒരു ജില്ലയിലും ഇക്കുറി ശരാശരിക്കും മുകളിൽ മഴ ലഭിച്ചില്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ്. 30 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ആലപ്പുഴയിൽ 29 ശതമാനവും കൊല്ലത്ത് 21 ശതമാനവുമാണ് മഴക്കുറവ്. കാസർഗോഡ്, വയനാട്, പാലക്കാട്, ജില്ലകളിൽ മാത്രമാണ് ഇക്കുറി ശരാശരിക്ക് അടുത്ത് മഴ ലഭിച്ചത്. അതിനാൽ നാമമാത്രമായ മഴക്കുറവ് മാത്രമാണ് ഈ ജില്ലകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കാസർഗോഡ് ജില്ലയിൽ രണ്ട് ശതമാനവും വയനാട്ടിൽ എട്ട് ശതമാനവും പാലക്കാട് ആറ് ശതമാനവും മഴക്കുറവാണ് ഇക്കുറി കാലവർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കാലവർഷത്തിന്റെ പിൻവാങ്ങൽ അടുത്ത ആഴ്ചയോടെ
01:09 AM Oct 02, 2022 | Deepika.com