തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരേ പടക്കമെറിഞ്ഞ കേസിലെ നിർണായക തെളിവായ സ്കൂട്ടർ അന്വേഷണസംഘം കണ്ടെത്തി. പ്രതി യൂത്ത് കോണ്ഗ്രസ് പ്രദേശിക നേതാവ് വി. ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടറാണ് കണ്ടെത്തിയത്. ജിതിന്റെ സുഹൃത്ത് സുധീഷിന്റേതാണ് സ്കൂട്ടർ.
യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറാണ് സുധീഷെന്ന് അന്വേഷണസംഘം പറയുന്നു. ഇതിനാൽ സുഹൈൽ ഷാജഹാന്റെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
സുഹൈൽ ഷാജഹാൻ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോണ്ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ സ്വന്തം കാറിൽ ഗൗരീശപട്ടത്തെത്തി. സ്കൂട്ടർ ഒരു യുവതി ഇവിടെ എത്തിച്ചു നൽകുകയായിരുന്നു. കാർ ഗൗരീശപട്ടത്ത് ഇട്ട ശേഷം സ്കൂട്ടറിലെത്തി എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞശേഷം തിരികെയെത്തി കാറുമായി മടങ്ങിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
എന്നാൽ, എകെജി സെന്റർ ആക്രമിക്കുമ്പോൾ പ്രതി ധരിച്ചിരുന്ന ടീ ഷർട്ട് അടക്കമുള്ളവ ഇനിയും കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. നിർണായക തെളിവായ ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണു പോലീസ് പറയുന്നത്. മറ്റൊരു തൊണ്ടി മുതലായ ഷൂസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
എകെജി സെന്റർ ആക്രമണം: സ്കൂട്ടർ കണ്ടെത്തി; ജില്ലാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു
01:13 AM Oct 01, 2022 | Deepika.com