തിരുവനന്തപുരം: പാർട്ടിയെ അപകീർത്തിപ്പെടുത്താനാണു ചിലർ വാർത്തകൾ നൽകുന്നതെന്നും അതൊക്കെ ആരുടെയെല്ലാം സംഭാവനയാണെന്നു താനിപ്പോൾ പറയുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഇതെല്ലാം മറികടന്നു പാർട്ടി മുന്നോട്ടു പോകും. അങ്ങനെ ചരിത്രമുള്ള പാർട്ടിയാണു സിപിഐ. 1971ൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണു താനും കെ.ഇ. ഇസ്മയിലും ചാമുണ്ണിയും സംസ്ഥാന കൗണ്‍സിലിൽ എത്തുന്നത്.
അന്നത്തെ പാർട്ടി അംഗസംഖ്യയും ഇന്നത്തെ അംഗസംഖ്യയും പരിശോധിച്ചാൽ കേരളത്തിലെ പാർട്ടിയുടെ വളർച്ച മനസിലാകുമെന്നും സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഹൈജാക്ക് ചെയ്യുന്നതു പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
കെ.ഇ. ഇസ്മയിലും സി. ദിവാകരനും പൊതുസമ്മേളന വേദിയിൽ ഇരിക്കവെയാണ് അവർക്കെതിരെ പേരുപറയാതെയുള്ള കാനത്തിന്റെ വിമർശനം. രാജ്യം വല്ലാത്ത സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണു ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ വന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിൽ കേന്ദ്ര സർക്കാർ രാജ്യത്തു ഭിന്നിപ്പുണ്ടാക്കുന്നു. മതരാഷ്ട്രവാദം ഉയർത്തി ഭൂരിപക്ഷ വർഗീയതയുടെ സ്പോണ്‍സർമാരായി മോദി സർക്കാർ മാറി. പൗരത്വ നിയമം പോലും മതത്തിന്റെ പേരിൽ നടപ്പിലാക്കാൻ മോദി ശ്രമിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലമുണ്ടാക്കാൻ ജനാധിപത്യ പാർട്ടികൾക്കു കഴിയണം. പ്രതിപക്ഷ ഐക്യം ഉണ്ടാകണം. എന്നാൽ, രാജ്യത്ത് അങ്ങനെ സംഭവിക്കുന്നില്ലെന്നും കാനം പറഞ്ഞു.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരുന്നു. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽ കുമാർ അഞ്ജാൻ, ബിനോയ് വിശ്വം എംപി, ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ , സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.വസന്തം എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളന നഗറിൽ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ പൊതുസമ്മേളന വേദിയായ പുത്തിരിക്കണ്ടം മൈതാനം പ്രവർത്തകരെകൊണ്ടു നിറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു ചേരുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. തിങ്കളാഴ്ച പുതിയ സംസ്ഥാന സെക്രട്ടറിയേയും കൗണ്‍സിലിനേയും തെരഞ്ഞെടുക്കും.
സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കമായി
01:13 AM Oct 01, 2022 | Deepika.com