റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ എൻഐഎ നിരീക്ഷണത്തിൽ. പോപ്പുലർ ഫ്രണ്ടിനെതിരേ നടപടികൾ ശക്തമാക്കിയതോടെയാണ് എൻഐഎ ലിസ്റ്റിൽപ്പെട്ട കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത്.
കൂടാതെ സംഘടനയുടെ സാന്പത്തികസ്രോതസിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യവും എൻഐഎ പരിശോധിക്കുന്നുണ്ട്. സമീപകാലത്ത് വിമാനത്താവളം വഴി സ്വർണം കടത്തിയ കേസുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കുറഞ്ഞതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 25നാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനമായി രജിസ്റ്റർ ചെയ്തത്.
1634 ഗ്രാം സ്വർണവുമായി മസ്കറ്റിൽനിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാബിറിനെയാണ് അറസ്റ്റ് ചെയ്തത്. ദിനംപ്രതി സ്വർണക്കടത്ത് കേസുണ്ടാകുന്ന കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളൊന്നും ഈ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്ഷത്തിനിടെ പിടികൂടിയത് 983.12 കോടി രൂപയുടെ സ്വർണമാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നായി 2,774 കിലോഗ്രാം സ്വർണമാണു പിടികൂടിയത്.
4258 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ സ്വർണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളം വഴിയാണ്.
വിമാനത്താവളങ്ങളിൽ എൻഐഎ നിരീക്ഷണം
11:57 PM Sep 30, 2022 | Deepika.com