കൊച്ചി: 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലെ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കകം സര്‍ക്കാരില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്നു സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താറിനെ പ്രതിചേര്‍ക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്നു കോടതിയുടെ ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാന്‍ കോടതിയുടെ ഇടപെടലുണ്ടാകുംവരെ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ചറിഞ്ഞ് ഡിവിഷന് ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിലാണ് ഈ ഉത്തരവു നല്‍കിയത്.
തുക നാശനഷ്ടം സംഭവിച്ചവർക്ക്
രണ്ടാഴ്ചയ്ക്കുള്ളില്‍ തുക നല്‍കിയില്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടനാ ജനറല്‍ സെക്രട്ടറിയടക്കമുള്ള ഭാരവാഹികളുടെയും പേരിലുള്ള സ്വത്തില്‍നിന്നു തുക ഈടാക്കണമെന്നു കോടതി വ്യക്തമാക്കി. ഇതിനായി റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാം. 5.20 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ക്ലെയിം കമ്മീഷണര്‍ വഴി തുക നാശനഷ്ടം സംഭവിച്ചവര്‍ക്കു വിതരണം ചെയ്യണം. ഈ തുകയില്‍ കൂടുതല്‍ നല്‍കണമെന്നു ക്ലെയിം കമ്മീഷണര്‍ ഉത്തരവിട്ടാല്‍ അതു സംഘടനയില്‍നിന്ന് ഈടാക്കണം.
ഹര്‍ത്താല്‍ ദിനത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച ക്ലെയിം കമ്മീഷണര്‍ അഡ്വ. പി.ഡി. ശാർങ്ഗധരന് ഓഫീസ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മതിയായ ജീവനക്കാരെയും മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
നിയമവാഴ്ച നടപ്പാക്കണം
രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടിതശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങള്‍ ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ല.
ആള്‍ക്കൂട്ടത്തിന്റെ അധികാരവാഴ്ചയല്ല, നിയമവാഴ്ചയാണു നടപ്പാക്കേണ്ടത്. ജനാധിപത്യരാജ്യത്ത് പൗരനുള്ള അവകാശങ്ങള്‍ ഭരണകൂടം മാത്രമല്ല, മറ്റു പൗരന്മാരും മാനിക്കണമെന്നു ഹൈക്കോടതി പറഞ്ഞു.
ഇതിനിടെ, ഇന്നലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സത്താറിനെ ഒക്ടോബര്‍ 20 വരെ കോടതി റിമാന്‍ഡ് ചെയ്തു.
5.20 കോടി രൂപ കെട്ടിവയ്ക്കണം; പോപ്പുലര്‍ ഫ്രണ്ടിനോട് ഹൈക്കോടതി
02:42 AM Sep 30, 2022 | Deepika.com