ആലുവ: പോപ്പുലർ ഫ്രണ്ടിന്റെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പെരിയാർവാലി കാമ്പസ് ഇന്നലെ രാത്രി റവന്യു വകുപ്പ് സീൽ ചെയ്തു. ഇന്നലെ രാത്രി 8.45 ഓടെയാണ് പറവൂർ തഹസിൽദാർ കെ.എൻ. അംബികയുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ പരിശോധനകൾക്ക് ശേഷം ഓഫീസ് സീൽ ചെയ്തത്. ഓഫീസിലെ രേഖകൾ റവന്യൂ വകുപ്പ് പിടിച്ചെടുത്തു.
ആലുവ ഡിവൈഎസ്പി ശിവൻകുട്ടി, എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. എൻഐഎ ഉദ്യോഗസ്ഥരും എത്തി.
നിലവിൽ പിഎഫ്ഐ നിയന്ത്രണത്തിലുള്ള പെരിയാർ വാലി കാമ്പസ് എന്ന പേരിലുള്ള ചാരിറ്റി സംഘടനയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് വലിയ ഓഡിറ്റോറിയം, ഓഫീസ് മുറികൾ എന്നിവയാണ് ഉള്ളത്. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ നിർമാണവും നടക്കുന്നുണ്ട്.
ആലുവ മാർക്കറ്റിനോട് ചേർന്ന് കിടക്കുന്ന കുഞ്ഞുണ്ണിക്കര പ്രദേശത്തേക്ക് വീതിയേറിയ പാലം വന്നിട്ട് അധികം വർഷമായിട്ടില്ല. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് കുഞ്ഞുണ്ണിക്കര ഉൾപ്പെടുന്നത്.
എസ്ഡിപിഎ ടിക്കറ്റിൽ ജയിച്ച വാർഡ് മെമ്പറാണ് ജനപ്രതിനിധി. പിഎഫ്ഐ - എസ്ഡിപിഐ പ്രവർത്തകരാരും കെട്ടിടം ഏറ്റെടുക്കുന്പോൾ എത്തിയിരുന്നില്ല.
പെരിയാർ വാലി കാമ്പസ് സീൽ ചെയ്തു
02:42 AM Sep 30, 2022 | Deepika.com