കാസർഗോഡ്: കൊളത്തൂർ കല്ലളി മുനമ്പത്ത് കരിച്ചേരി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച രണ്ടു യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
കൊല്ലം ചാത്തന്നൂർ എടവട്ടം ചിറക്കരയിലെ വിജയന്റെ മകൻ വിജിത്ത് (24), തിരുവനന്തപുരം കടയ്ക്കാവൂർ കീഴാറ്റിങ്ങാൽ കൊടപ്പുറത്തെ വി.രാജുവിന്റെ മകൻ ആർ.രഞ്ജു (24) എന്നിവരാണു മരിച്ചത്.
കൊളത്തൂർ കല്ലളിയിലെ കെ.ശ്രീവിഷ്ണുവിന്റെ സുഹൃത്തുക്കളാണു വിജിത്തും രഞ്ജുവും. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ സിപാരോ ടൂൾസ് നിർമാണക്കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. പരവനടുക്കത്തെ സി.വിഷ്ണു, തിരുവനന്തപുരത്തെ എസ്.വൈശാഖ്, കുമ്പളയിലെ അബ്ദുൾ ഖാദർ സിനാൻ എന്നിവരടങ്ങുന്ന ആറംഗസംഘം ഈ മാസം 25നു ഗോവ അടക്കമുള്ള പ്രദേശങ്ങളിൽ വിനോദയാത്രയ്ക്കു പോയിരുന്നു.
കാസർഗോട്ട് തങ്ങിയ സംഘം ബുധനാഴ്ച രാവിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രം സന്ദർശിച്ചശേഷം ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. വൈകുന്നേരം ഏഴിനുള്ള മാവേലി എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു രഞ്ജുവും വിജിത്തും. ശ്രീവിഷ്ണുവിന്റെ വീടിനടുത്തുള്ള മഹാലക്ഷ്മിപുരം തൂക്കുപാലം സന്ദർശിച്ചശേഷം ഇനിയും സമയമുള്ളതിനാൽ പുഴയിൽ കുളിക്കാൻ തീരുമാനമെടുത്തു.
ഫോട്ടോകൾ എടുത്തശേഷം തൂക്കുപാലത്തിന്റെ താഴെ ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. അല്പനേരം കഴിഞ്ഞപ്പോൾ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. കരിച്ചേരി പുഴയിലെ കുത്തൊഴുക്കും പരിചയക്കുറവുമാണ് ഇവർ അപകടത്തിൽപ്പെടാൻ കാരണമായത്. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മേൽപറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസും കാസർഗോഡ് സീനിയർ ഫയർ റസ്ക്യൂ ഓഫീസർ കെ.വി. മനോഹരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തെരച്ചിലിൽ രാത്രി വൈകിയാണു മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
02:42 AM Sep 30, 2022 | Deepika.com