തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിരോധനം ലംഘിച്ചുള്ള പ്രവർത്തനങ്ങളിലേക്കു നീങ്ങിയാൽ യുഎപിഎ ചുമത്തി കേസെടുക്കുന്ന നടപടികളിലേക്കു നീങ്ങാൻ സംസ്ഥാന പോലീസ്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടി പ്രാബല്യത്തിലായതിനു പിന്നാലെ ഇതു ലംഘിച്ചു പ്രകടനങ്ങൾ നടത്തുകയോ പോസ്റ്ററുകളോ ബാനറുകളോ പതിക്കുകയോ ലഘുലേഖകൾ വിതരണം ചെയ്യുകയോ ചെയ്താൽ കടുത്ത നടപടികളിലേക്കു നീങ്ങാനാണു പോലീസ് നിർദേശം.
കേന്ദ്രം നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ കണ്ടെത്തി പൂട്ടി സീൽ വയ്ക്കുന്ന നടപടികളിലേക്കു നീങ്ങും. നേതാക്കളെ കരുതൽ തടങ്കലിലടയ്ക്കും. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യും.
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനങ്ങളും അക്രമങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 2,042 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിച്ച സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പോലീസ് ബാങ്കുകൾക്ക് കത്ത് നൽകും. ജില്ലാ ഭരണകൂടവുമായി ചേർന്നാണ് പോലീസ് നടപടി.
നിരോധനത്തിനു പിന്നാലെ സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് ഉന്നത പോലീസുദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ചർച്ച നടത്തി. സുരക്ഷയും നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കരുതൽ അറസ്റ്റുകളുടെ എണ്ണം കൂട്ടും.
രാത്രി പട്രോളിംഗ് അടക്കം ശക്തമാക്കിയിട്ടുണ്ട്. മറ്റു രാഷ്്ട്രീയ പാർട്ടികളുടെ ഓഫിസുകളിലും സുരക്ഷ ഏർപ്പെടുത്തി. ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. അവിടെ ആർഎസ്എസ് ഓഫീസിന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. ബിജെപി, ആർഎസ്എസ് എന്നിവയുടെ മറ്റ് ഓഫീസുകൾക്കും സുരക്ഷ കൂട്ടി. നേതാക്കളുടെ സുരക്ഷയും കൂട്ടി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, എല്ലാ ബറ്റാലിയനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ ബറ്റാലിയൻ ഉദ്യോഗസ്ഥർക്കും തയാറെടുക്കാൻ നിർദ്ദേശം നൽകി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസുകളുടെ വിവരം ഇന്റലിജൻസ് ശേഖരിച്ചു. 230 ലേറെ ഗൗരവമുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണു ശേഖരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനു കൈമാറും.
നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ യുഎപിഎ ചുമത്തും
01:37 AM Sep 29, 2022 | Deepika.com