തിരുവനന്തപുരം: സർക്കാർ ഏറെ ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കുന്ന ജോലികൾ പോലും കൃത്യമായി നിർവഹിക്കാത്ത ജില്ലാ കളക്ടർമാർക്കും വകുപ്പു മേധാവികൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം.
സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും ജില്ലാ കളക്ടർമാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.
ഒക്ടോബർ രണ്ടിന് സർക്കാർ തുടങ്ങുന്ന ലഹരിവിരുദ്ധ ബോധവത്കരണം, പേവിഷ പ്രതിരോധ നടപടികൾ തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പലപ്പോഴും ജില്ലകളിൽ വകുപ്പുകൾ തമ്മിൽ വേണ്ടത്ര ഏകോപനം ഒരുക്കുന്നതിലും ചില ഉദ്യോഗസ്ഥർ പരാജയപ്പെടുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എഡിഎം അടക്കമുള്ള കീഴുദ്യോഗസ്ഥരെ അറിയിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ പല കാര്യങ്ങളും ചില കളക്ടർമാരെങ്കിലും അറിയിക്കാറില്ല. പല കളക്ടർമാരെയും ഫോണിൽ ബന്ധപ്പെടാൻ കഴിയാറില്ലെന്ന പരാതിയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ഇനി സർക്കാർ വിട്ടുവീഴ്ച ചെയ്യുന്ന കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
വകുപ്പുകളുടെ ഏകോപനമില്ലായ്മ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ചീഫ് സെക്രട്ടറി വി.പി. ജോയിയും ചൂണ്ടിക്കാട്ടി. ഇത് ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കളക്ടർമാർക്കു മുഖ്യമന്ത്രിയുടെ വിമർശനം
01:19 AM Sep 29, 2022 | Deepika.com