തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്.
സ്കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യം.ലഹരി കടത്തുകാരോടും വിൽപ്പനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയും. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ മയക്കുമരുന്നിനെതിരെ പ്രതിരോധം തീർക്കും. നിലവിലുള്ള ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. സ്കൂളുകളിൽ എസ്പിസി, എൻസിസി, എൻഎസ്എസ് എന്നിവരെ ഫലപ്രദമായി വിനിയോഗിക്കും. സ്കൂളുകളിൽ കൂടുതൽ കൗൺസലർമാരെ നിയോഗിക്കും. അതിഥി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രചാരണം സംഘടിപ്പിക്കും.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാവരുടെയും ഏകോപിത പ്രവർത്തനം ഉണ്ടാകണം. മാധ്യമങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകും. എല്ലാ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സർക്കാർ സംഘടിപ്പിക്കുന്ന കാമ്പയിന് ജനപങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ഊർജിത കാമ്പയിനാണ് ലഹരിക്കെതിരേ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അനുഭവം വിലയിരുത്തി തുടർ പ്രവർത്തനവും നടക്കും.
മയക്കുമരുന്നിനെതിരേ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കർമപദ്ധതികൾക്ക് ഇപ്പോൾത്തന്നെ ദീപിക മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ അറിയിച്ചു.
മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്നു: മുഖ്യമന്ത്രി
01:19 AM Sep 29, 2022 | Deepika.com