നിലന്പൂർ: രാജ്യത്തെ വിഭജിക്കുകയും അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും വ്യാപിപ്പിക്കുകയും കോർപറേറ്റുകൾക്കു വേണ്ടി പാവപ്പെട്ടവരെ പെരുവഴിയിലാക്കുകയും ചെയ്ത ഭരണകൂടത്തിനെതിരേ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി എംപി. നിലന്പൂരിൽ ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന തല സമാപന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിലൂടെ അധികാരത്തിലെത്തിയവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ സന്പന്നൻ വസിക്കുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്.
നോട്ടുനിരോധനവും ജിഎസ്ടിയും കാർഷിക നിയമങ്ങളും സാധാരണക്കാരുടെ ജീവിതം തകിടം മറിച്ചു. അതിന്റെയെല്ലാം ഗുണഭോക്താക്കൾ വൻകിടക്കാർ മാത്രമാണ്. രാജ്യത്തു തെഴിലില്ലായ്മയും വിലക്കയറ്റവും പെരുകി. കടം കയറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുക പാഴാവുകയാണ്. രാജ്യം പ്രതിസന്ധി നേരിടുന്പോൾ ജനങ്ങളെ എങ്ങനെ വിഭജിക്കുമെന്നാണു ഭരണകൂടം ചിന്തിക്കുന്നത്.
ലോകത്തിനു ഐക്യത്തിന്റെ ശക്തി കാണിച്ചു കൊടുത്ത രാജ്യത്ത് ഇന്നു വിഭജനത്തിന്റെ വിത്തുകളാണ് വിതയ്ക്കുന്നത്. ഇത്തരം അധാർമികതയ്ക്കെതിരെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ഇന്ത്യക്ക് ഇത് പുതിയ ആശയമല്ല. ശ്രീനാരായണഗുരു അടക്കമുള്ള മഹാ മനീഷികളുടെ അധ്യാപനമാണിത്. അതിന്റെ സാക്ഷാത്കാരമാണ് ഭാരത് ജോഡോ യാത്ര സാധ്യമാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എന്റെ രണ്ടാം വീടായ കേരളത്തിലെ യാത്ര അവിസ്മരണീയമായിരുന്നു. നദിപ്രവാഹം പോലെ സുന്ദരമാണു മലയാളികൾ. വൈരമോ ഭിന്നതയോ കാണാൻ കഴിഞ്ഞില്ല. ഇടതുപക്ഷ പ്രവർത്തകർപോലും യാത്രയുടെ ഭാഗമായെന്നും രാഷ്ട്രീയചിന്തകളില്ലാതെ കേരളം നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിപറയാൻ വാക്കുകളില്ലെന്നും രാഹുൽഗാന്ധി കൂട്ടിചേർത്തു.
നിലന്പൂർ പുതിയ ബസ് സ്റ്റൻഡിൽ നടന്ന സമാപന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപി, പി.വി അബ്ദുൾ വഹാബ് എംപി, കെ. മുരളീധരൻ എംപി, എം.ലിജു, രമ്യാ ഹരിദാസ് എംപി, കനയകുമാർ, ടി. സിദീഖ് എംഎൽഎ, ഷാഫി പറന്പിൽ എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു. അമൽ കോളജിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇന്നലെ തങ്ങിയത്. ഇന്നു രാവിലെ ചുങ്കത്തറ മാർത്തോമ കോളജ് പരിസരത്തുനിന്നു യാത്ര ആരംഭിക്കും.
വിഭജിക്കപ്പെട്ട ഇന്ത്യയെ ഒന്നിപ്പിക്കും: രാഹുൽ ഗാന്ധി
01:19 AM Sep 29, 2022 | Deepika.com