തിരുവനന്തപുരം: നാലു വിദേശ സർവകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ഒപ്പു വയ്ക്കുന്ന ധാരണാ പത്രങ്ങൾക്കു മന്ത്രിസഭയുടെ അംഗീകാരം. ഓക്സ്ഫഡ്, മാഞ്ചസ്റ്റർ, സീഗൻ, എഡിൻബർഗ് സർവകലാശാലകളുമായാണ് ഡിജിറ്റൽ സർവകലാശാല സഹകരിക്കുന്നത്.
വിദേശ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ യുകെയിൽ എത്തുന്പോൾ ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ഡീൻ(അക്കാദമിക്) ഡോ.അലക്സ് പാപ്പച്ചൻ ജയിംസ് എന്നിവരും ലണ്ടനിൽ എത്തുന്നുണ്ട്. ധാരണാ പത്രത്തിലൂടെ അഞ്ച് വർഷത്തെ സഹകരണമാണ് ലക്ഷ്യമിടുന്നത്.
ഗ്രഫീൻ വികസനം, ഡിജിറ്റൽ ടെക്നോളജി പാർക്ക് എന്നിവ സംബന്ധിച്ചാണ് പ്രധാന പഠനം. പെയിന്റ് മുതൽ റോക്കറ്റ് വരെ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്രഫീൻ വികസിപ്പിച്ചത് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രഫസർമാരാണ്. ഈ സാഹചര്യത്തിൽ ഗ്രഫീൻ വികസനത്തിനു ഡിജിറ്റൽ സർവകലാശാലയ്ക്ക് ഒട്ടേറെ കാര്യങ്ങളിൽ സഹായം നൽകാൻ ഈ സർവകലാശാലകൾക്കു സാധിക്കും.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ ടെക്നോളജി പാർക്ക് നടപ്പാക്കുന്ന ചുമതലയും ഡിജിറ്റൽ സർവകലാശാലയ്ക്കാണ്. സർവകലാശാലാ കാംപസിനു സമീപമാണ് പാർക്ക് സ്ഥാപിക്കുക. പാർക്കിൽ വൻകിട കന്പനികളുടെ സഹകരണത്തോടെ പുതിയ മേഖലകളിലെ ലാബുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഇത്തരം ഡിജിറ്റൽ ടെക്നോളജി പാർക്കുകൾ സ്ഥാപിച്ചു പരിചയ സന്പത്തുള്ളവരാണ് വിദേശ സർവകലാശാലകൾ. ഗ്രഫീൻ, ഡിജിറ്റൽ ടെക്നോളജി പാർക്ക് എന്നീ കാര്യങ്ങളിൽ ഇവരുടെ അനുഭവ സന്പത്ത് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാ പത്രങ്ങൾ ഒപ്പു വയ്ക്കുന്നത്.
വിദേശ സർവകലാശാലകളുമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒപ്പിടുന്ന ധാരണാപത്രങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം
01:19 AM Sep 29, 2022 | Deepika.com