നിലന്പൂർ: കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനു നാട് യാത്രാമൊഴിയേകി. നിലന്പൂരിലെ വീട്ടിൽനിന്നു ചന്തക്കുന്ന് മുക്കട്ടയിലെ വലിയ ജുമാ മസ്ജിദിലേക്കുള്ള വിലാപയാത്രയിലും തുടർന്ന് നടന്ന സംസ്കാരചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു.
രാവിലെ ഒന്പതിന് വീട്ടിലെ ഹാളിൽ പൊതുദർശനം അവസാനിപ്പിച്ച് വീട്ടുകാരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം വീട്ടുമുറ്റത്ത് ഔദ്യോഗിക ചടങ്ങുകൾക്കായി തയാറാക്കിയ സ്ഥലത്ത് ഭൗതികശരീരം കൊണ്ടുവന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ചടങ്ങുകൾക്കു ശേഷം പ്രാർഥനയും നടത്തി 9.15ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് കബർസ്ഥാനിലേക്കു വിലാപയാത്രയായി നീങ്ങി.
മക്കളായ ആര്യാടൻ ഷൗക്കത്ത്, ഡോ. റിയാസ് തുടങ്ങിയവർ മൃതദേഹം വഹിച്ചു. 9.45ന് മുക്കട്ട മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിന് മരുമകൻ ഡോ. ഹാഷിം ജാവേദ് നേതൃത്വം നൽകി. തുടർന്ന് കബറടക്കി. നിലന്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതികളോടെയുള്ള ചടങ്ങുകൾ നടത്തിയത്.
അവസാനമായി ഒരു നോക്കു കാണാൻ രാവിലെ മുതൽ ആര്യാടന്റെ വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. മുൻ സഹപ്രവർത്തകരായ വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർ രാവിലെ എട്ടു മണിയോടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മന്ത്രി വി.അബ്ദുറഹ്മാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.വി.അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, എ.പി. അനിൽകുമാർ, ടി.സിദ്ദിഖ്, പി.കെ.ബഷീർ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി.സുനീർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു.
ആര്യാടൻ മുഹമ്മദിനു യാത്രാമൊഴി
01:14 AM Sep 27, 2022 | Deepika.com