പട്ടാന്പി: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ സാധാരണ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോദിയുടെ ഭരണം ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമുള്ളതാണന്നും പട്ടാന്പിയിൽ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
മോദിയുടെ ഇഷ്ടക്കാരായ അഞ്ചോ ആറോ ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ് കേന്ദ്രഭരണം.
രാജ്യം രൂക്ഷമായ വിലക്കയറ്റത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. യുപിഎ സർക്കാർ ഭരിക്കുന്പോൾ ഒരു ഗ്യാസ് സിലിണ്ടറിന് 400 രൂപ മാത്രമാണ് വിലയുണ്ടായിരുന്നത്. ഇപ്പോഴത് 1000 രൂപയ്ക്ക് മുകളിലായി. ഇതിൽ 600 രൂപ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് സിലിണ്ടർ ഉപയോഗിക്കുന്നവർ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ല. കേന്ദ്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർക്കെതിരേ ഒരു ജനകീയ മഹാനദിയായി മാറി ഈ യാത്ര ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വി.കെ. ശ്രീകണ്ഠൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, രമ്യ ഹരിദാസ് എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ഷാഫി പറന്പിൽ എംഎൽഎ രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തു.
ജനങ്ങളോട് മോദി സർക്കാർ യുദ്ധം പ്രഖ്യാപിച്ചെന്ന് രാഹുൽ
01:14 AM Sep 27, 2022 | Deepika.com