ഷൊർണൂർ: ജനസഹസ്രങ്ങൾ ഒഴുകിയെത്തി, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പാലക്കാട് ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്.
ഇന്നലെ രാവിലെ ആറരയോടെ ജില്ലാ അതിർത്തിയായ ഷൊർണൂർ കൊച്ചി പാലത്തിനു സമീപം ജില്ലാ സംസ്ഥാന നേതാക്കൾ ചേർന്ന് യാത്രയ്ക്കു വൻ വരവേൽപ്പ് നല്കി. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും ആയിരക്കണക്കിനു പ്രവർത്തകരും തൃശൂരിൽനിന്നു പാലക്കാട് ജില്ലയിൽ പ്രവേശിച്ചു.
ഷൊർണൂർ എസ്എംപി ജംഗ്ഷനിൽവച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എംപി, സി.പി. മുഹമ്മദ്, സി.വി. ബാലചന്ദ്രൻ, ഷാഫി പറന്പിൽ എംഎൽഎ, വി.ടി. ബൽറാം എന്നിവർ ചേർന്ന് യാത്രയെ വരവേറ്റു.
രാഹുൽ ഗാന്ധിയെയും നേതാക്കന്മാരെയും കണ്ടതോടെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ആവേശം അണപൊട്ടി. വിവിധ വാദ്യഘോഷങ്ങളോടും ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടുംകൂടിയാണു പ്രവർത്തകർ രാഹുൽ ഗാന്ധിയെ വരവേറ്റത്. അദ്ദേഹത്തിന്റെ കൂറ്റൻ കട്ടൗട്ടറുകളും പ്രവർത്തകർ ഉയർത്തിക്കാട്ടി.
ഷൊർണൂർ എസ്എംപി ജംഗ്ഷനിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പാലക്കാട് ജില്ലയിലുള്ള യാത്രയ്ക്കു രാഹുൽഗാന്ധി തുടക്കം കുറിച്ചത്. കനത്ത സുരക്ഷയാണു രാഹുൽഗാന്ധിക്കു യാത്രയ്ക്കുടനീളം നല്‍കിയത്.
എസ്പിജി സുരക്ഷയ്ക്കു പുറമേ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസും യാത്രയ്ക്ക് അകന്പടിയേകി. റോഡിനിരുവശവും കാത്തുനിന്ന സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ടാണു രാഹുൽ മുന്നോട്ടു നീങ്ങിയത്. കുളപ്പുള്ളി വഴിയാണു യാത്ര പട്ടാന്പിയിൽ എത്തിയത്.
ഇതിനിടെ കെപിസിസിയുടെയും എഐസിസിയുടെയും നിരവധി നേതാക്കൾ ജാഥയിൽ സംബന്ധിച്ചു. രാവിലെ 11 ഓടെ യാത്ര പട്ടാന്പിയിൽ എത്തി. രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുമായി അദ്ദേഹം സംവദിച്ചു. ആദിവാസിമൂപ്പന്മാർ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ എന്നിവരുമായിട്ടായിരുന്നു സംവാദം. ഇതിനിടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്താനും അദ്ദേഹം സമയം കണ്ടെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പ്രവർത്തകരാണു ജാഥയെ വരവേല്‍ക്കാനും യാത്രയ്ക്ക് അകന്പടിയാകാനും എത്തിച്ചേർന്നത്. പട്ടാന്പിയിൽ എത്തിയ യാത്രയെ മുത്തുക്കുടകളും വർണ വൈവിധ്യമാർന്ന ദൃശ്യങ്ങളും തനതു കലാരൂപങ്ങളും അണിനിരത്തിയാണു വെടിക്കെട്ടോടുകൂടി പട്ടാന്പിക്കാർ സ്വാഗതം ചെയ്തത്.
ഇവിടെയും നൂറുകണക്കിനു പ്രവർത്തകർ രാഹുലിനെ കാണാൻ കാത്തു നിന്നിരുന്നു. ഭക്ഷണവും വിശ്രമവും ഇവിടെയാണ് ഏർപ്പെടുത്തിയിരുന്നത്. രാത്രിയോടെ പട്ടാന്പിയിൽ പൊതുസമ്മേളനവും നടന്നു. എഐസിസിയുടെയും കെപിസിസിയുടെയും മുതിർന്ന നേതാക്കൾ സംബന്ധിച്ചു.
ഭാരത് ജോഡോ യാത്ര: ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെത്തുടര്‍ന്നുള്ള ഗതാഗത തടസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊല്ലം മുഖത്തല സ്വദേശി അഡ്വ. കെ. വിജയനാണു ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഭാരത് ജോഡോ യാത്രയ്ക്കു പാലക്കാട് ജില്ലയിൽ ഉജ്വല സ്വീകരണം
01:14 AM Sep 27, 2022 | Deepika.com