തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ കണ്സഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ പ്രതികളായ അഞ്ചു ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി.
ജാമ്യാപേക്ഷ സമർപ്പിച്ചിരുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് അഡീഷണൽ സെഷൻസ് കോടതിക്കു കൈമാറിയതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കാൻ അഡീഷണൽ സെഷൻസ് കോടതി തീരുമാനിക്കുകയായിരുന്നു.
മിനിസ്റ്റീരിയൽ അസിസ്റ്റന്റ് മിലൻ ഡോറിച്ച്, ഡ്യൂട്ടി ഗാർഡ് സുരേഷ് കുമാർ, കണ്ടക്ടർ അനിൽകുമാർ, മെക്കാനിക് അജികുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് എന്നീ ജീവനക്കാരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തങ്ങളെ മനഃപൂർവം കേസിൽ കുടുക്കുവാനുള്ള ശ്രമമാണ് കേസെന്നും നിരപരാധികളാണെന്നുമാണ് പ്രതികളുടെ വാദം. സ്ത്രീത്വത്തെ അപമാനിച്ചു എന്നു പരാതി നൽകിയ സമയത്ത് പെണ്കുട്ടി പറഞ്ഞിരുന്നില്ലെന്നും തങ്ങൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേർക്കാൻ വേണ്ടി ഉൾപ്പെടുത്തിയതാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ പറഞ്ഞു.
കാട്ടാക്കട ഡിപ്പോയിലെ മർദനം ; അഞ്ചു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
01:14 AM Sep 27, 2022 | Deepika.com