കണ്ണൂർ: കണ്ണൂർ നഗരത്തിലടക്കം ജില്ലയിലെ വിവിധയിടങ്ങളിൽ, പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.
കണ്ണൂർ, ഉളിയിൽ, മട്ടന്നൂർ, ചക്കരക്കല്ല് എന്നിവിടങ്ങളിലായിരുന്നു ഒരേസമയം പരിശോധന നടത്തിയത്. പോപ്പുലർഫ്രണ്ടുമായി ബന്ധമുള്ളവർക്കു പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, വസ്ത്രാലയങ്ങൾ എന്നീ സ്ഥാപനങ്ങളിലാണു പ്രധാനമായും പരിശോധന നടത്തിയത്.
കണ്ണൂർ താണയിലെ ബിമാർട്ട് എന്ന സ്ഥാപനത്തിൽനിന്നു പെൻഡ്രൈവും കംപ്യൂട്ടറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കംപ്യൂട്ടറും ഫോണും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും.
സ്ഥാപനങ്ങളിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ട് വഴിയാണു പോപ്പുലർഫ്രണ്ട് ഫണ്ട് കൈകാര്യം ചെയ്യുന്നതെന്ന സംശയത്തിന്റെയും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടിയതിന്റെയും പശ്ചാത്തലത്തിലുമായിരുന്നു പരിശോധന.
കണ്ണൂരിൽ പ്രത്യക്ഷ പ്രവർത്തകരെക്കാൾ കൂടുതൽ "സ്ലീപ്പിംഗ് സെൽ’എന്നപേരിലറിയപ്പെടുന്ന ഒരു നിശബ്ദവിഭാഗം പോപ്പുലർ ഫ്രണ്ടിൽ ശക്തമാണെന്നാണു രഹസ്യാന്വേഷണവിഭാഗത്തിന്റെ വിലയിരുത്തൽ.
സ്ഥാപനങ്ങൾ നടത്തിവരുന്ന സ്ലീപ്പിംഗ് സെല്ലിലുള്ളവരിലൂടെയാണു പണമിടപാട് നടത്തുന്നതെന്നും അന്വേഷണസംഘത്തിനു സംശയമുണ്ട്.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്
12:59 AM Sep 26, 2022 | Deepika.com