കട്ടപ്പന: ജാർഖണ്ഡിൽനിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ടൂറിസ്റ്റ് ബസും രണ്ടു ജീവനക്കാരെയും ഗ്രാമവാസികൾ ബന്ധികളാക്കി. ജാർഖണ്ഡ് ഭിംവാടി ജില്ലയിലെ ജുമാ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കട്ടപ്പന സ്വദേശി സാബു ജോസഫിന്റെ ടൂറിസ്റ്റ് ബസിലെ ജീവനക്കാരായ ഇടുക്കി കൊച്ചറ സ്വദേശി ചെമ്പകത്തിനാൽ കെ.പി. അനീഷ് (39), ചപ്പാത്ത് അയ്യപ്പൻകോവിൽമേരികുളം സ്വദേശി പാലക്കൽ പി. ബി. ഷാജി(46) എന്നിവരെയാണ് പ്രദേശവാസികൾ ബന്ധികളാക്കിയത്. കേരളത്തിലെ ഏലത്തോട്ടങ്ങളിലേക്ക് സ്ഥിരമായി തൊഴിലാളികളെയുമായി പോയിവരുന്ന ബസും ജീവനക്കാരുമാണ് ബന്ധിയാക്കപെട്ടത്.
കേരള പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ജാർഖണ്ഡ് പോലീസ് സ്ഥലത്തെത്തി രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി സമീപത്തെ ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ബസ് ഇപ്പോഴും പ്രദേശ വാസികളുടെ കസ്റ്റഡിയിലാണ്. മുൻപ് പ്രദേശത്തുനിന്ന് തമിഴ്നാട്ടിൽ ജോലിക്കുപോയ അഞ്ച് തൊഴിലാളികളുടെ ശമ്പള കുടിശിക ബസിലെ ജീവനക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധിയാക്കൽ.
ശനിയാഴ്ച ഉച്ചയോടെ പ്രദേശത്തെ ചില നേതാക്കൾ അവർക്ക് തൊഴിലാളികളിൽനിന്ന് ലഭിച്ച ട്രാവൽ ഏജൻസിയുടെ ഫോൺ നമ്പർ മുഖേനെ ബസ് ജീവനക്കാരെ ഫോണിൽ വിളിച്ച് 15 തൊഴിലാളികൾ കേരളത്തിലേക്ക് പോകാനുണ്ടെന്നും അവരെ കയറ്റിക്കൊണ്ടുപോകാൻ ബസ് സ്ഥലത്തേക്ക് വരണമെന്നും അറിയിച്ചു.
അതനുസരിച്ചു ഗ്രാമത്തിലെത്തിയ ബസും ജീവനക്കാരെയും അറുപതോളം പേർ വരുന്ന സംഘം ബന്ധികളാക്കുകയായിരുന്നു. തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശികയായി ഒരാൾക്ക് 6000 രൂപ വീതം അഞ്ചുതൊഴിലാളികളുടെ ശമ്പള കുടിശിക നൽകണമെന്നും ആവശ്യപ്പെ ട്ടു. തുടർന്ന് അറുപതോളം വരുന്ന പ്രദേശവാസികൾ വടികളും ആയുധങ്ങളുമായി ജീവനക്കാരെ ബസിനുള്ളിലാക്കി പൂട്ടി പുറത്തു കാവൽ നിന്നു.
മൂന്ന് ലക്ഷം രൂപ നൽകിയാലേ ജീവനക്കാരെയും ബസും വിട്ടുകൊടുക്കു എന്ന നിലപാട് സ്വീകരിച്ചു. മുൻപ് തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോയത് തങ്ങളല്ലെന്നും തൊഴിലാളികളെ തങ്ങൾക്കറിയില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു. കുപിതരായ പ്രദേശ വാസികൾ ജീവനക്കാരെ മർദിക്കുകയും ബന്ധികളാക്കുകയും ചെയ്തു.
ജീവനക്കാരോടെപ്പമുണ്ടായിരുന്ന മറ്റൊരാൾ ഈ സംഭവം ബസ് ഉടമയെ അറിയിക്കുകയും അദ്ദേഹം കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് കേരള പോലീസ് ജാർഖണ്ഡ് പോലീസിനെ ബന്ധപ്പെട്ട ജീവനക്കാരെ രക്ഷപ്പെടുത്തി ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ജീവനക്കാരെയും ബസും കേരളത്തിലേക്ക് അയക്കാൻ വേണ്ട നടപടികൾ കേരള പോലീസ് ജാർഖണ്ഡ് പോലീസുമായി ചേർന്ന് സ്വീകരിച്ചുവരികയാണ്.
കേരളത്തിൽനിന്നുള്ള ബസ് ജീവനക്കാരെ ജാര്ഖണ്ഡില് തടഞ്ഞുവച്ചു
12:43 AM Sep 26, 2022 | Deepika.com